ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ പരിശോധനകള്‍ ഓസ്‌ട്രേലിയ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും റിസ്‌ക് കൂടുതലുള്ള വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ജനുവരി എട്ട് മുതല്‍ പുതിയ വര്‍ഗ്ഗീകരണം പ്രാബല്യത്തില്‍ വന്നു. പുതിയ വിസ ചട്ടങ്ങള്‍ പ്രകാരം എവിഡന്‍സ് ലെവല്‍ -2 ല്‍ നിന്ന് ഈ രാജ്യങ്ങളെ ഉയര്‍ന്ന റിസ്‌ക് കണക്കാക്കുന്ന എവിഡന്‍സ് ലെവല്‍ 3യിലേക്ക് മാറ്റി. അതായത് വിസ ലഭിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരും. മാത്രമല്ല കൂടുതല്‍ പരിശോധനകൾക്കും വിധേയരാകേണ്ടി വരും. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത് കേരളത്തിൽ പിടികൂടിയ വൻ വ്യാജ ബിരുദ മാഫിയയുടെ അനുരണനങ്ങളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
കേരളത്തിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ പ്രവർത്തനം ഓസ്ട്രേട്രേലിയൻ രാഷ്ട്രീയത്തിലും വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ക്വീൻസ്‌ലൻഡ് സെനറ്റർ മാൽക്കം റോബർട്ട്‌സ് ഈ വിഷയം ഉന്നയിച്ച് ആന്റണി ആൽബനീസ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
കഴിഞ്ഞ ഡിസംബറിലാണ് കേരള പോലീസ് ഇന്ത്യയൊട്ടാകെ ശൃംഖലയുള്ള ഒരു വ്യാജ സർട്ടിഫിക്കറ്റ് മാഫിയയെ തകർത്തത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന പ്രിന്റിംഗ് കേന്ദ്രത്തിലായിരുന്നു ഇവയുടെ നിർമ്മാണം. ശിവകാശിയിൽ നിന്നുള്ള വിദഗ്ധരെ ഉപയോഗിച്ച് സർവകലാശാലകളുടെ ഹോളോഗ്രാമുകളും സീലുകളും ഒപ്പുകളും കൃത്യമായി അനുകരിച്ചാണ് വ്യാജരേഖകൾ നിർമ്മിച്ചിരുന്നത്.

