ചിക്കാഗോ:ഓരോ മണ്ഡല-മകരവിളക്ക് കാലവും അയ്യപ്പ ഭക്തർക്ക് അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ തിരിച്ചറിയുവാനുള്ള യജ്ഞത്തിന്റെ കാലഘട്ടമായിരുന്നു. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങള്‍ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാൻ ഗീതാമണ്ഡലം തറവാട്ടിൽ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഈ ഈവർഷത്തെ അയ്യപ്പ പൂജയിൽ പങ്കെടുത്തത്.
ഈ വർഷത്തെ മകരവിളക്ക് മഹോത്സവ പൂജകൾ ആരംഭിച്ചത് സർവ്വ വിഘ്ന നിവാരണനായ ശ്രീ മഹാഗണപതിക്ക് ഗണപതി വിശേഷാൽ പൂജകളോടെ ആയിരുന്നു. തുടർന്ന് 2025-26 വർഷത്തെ മകരവിളക്ക് മഹോത്സവത്തിനായി അയ്യപ്പ സ്വാമിയെ ഉണർത്തു പാട്ടു പാടി ഉണർത്തിയ ശേഷം കലിയുഗവരദനായ മണികണ്ഠ പൊരുളിനെ ദീപാലങ്കാരങ്ങൾ കാട്ടിയ ശേഷം നട തുറന്നു. തുടർന്ന് ശിവസ്യ ഹൃദയം വിഷ്ണുഃ വിഷ്‌ണോസ്തുഹൃദയം ശിവഃ” എന്ന സ്‌കന്ദോപനിഷത്തിലെ വരികൾ ഉൾകൊണ്ട് ഹരിഹരപുത്രനായ അയ്യപ്പ സ്വാമിക്ക്, ഹരിഹര സൂക്തങ്ങളാൽ നെയ്യ് അഭിഷേകവും, ശ്രീ രുദ്ര ചമകങ്ങളാൽ ഭസ്മാഭിഷേകവും, പുരുഷസൂക്തത്തിനാൽ കളഭാഭിഷേകവും നടത്തിയ ശേഷം അഷ്ടദ്രവ്യ കലാശം ആടി. തുടർന്ന് നൈവേദ്യം സമർപ്പിച്ച് പ്രതേക പൂജകൾ നടത്തിയ ശേഷം നട അടച്ചു. എല്ലാ അയ്യപ്പ ഭക്തർക്കും ദിവ്യാനുഭുതി പകർന്നു കൊണ്ട്, ശരണഘോഷ മുഖരിതമായ അന്തരീക്ഷത്തിൽ ഗുരുസ്വാമി അനുരാഗ്സ്വാമി തലയിൽ ഏറ്റി കൊണ്ടുവന്ന തിരുവാഭരണ ഘോഷയാത്രയെ, മേൽശാന്തി ശ്രീ കൃഷ്ണൻ തിരുമേനി അനുരാഗ് ആരതി ഉഴിഞ്ഞു സ്വീകരിച്ച് തിരുവാഭരണപ്പെട്ടി സന്നിധാനത്തിൽ എത്തിച്ചു. തുടർന്ന് തിരുവാഭരണവിഭൂഷിതനായ അയ്യപ്പ സ്വാമിക്ക്. മുന്നിൽ പടിപൂജയും അഷ്ടോത്തര അർച്ചനയും നടത്തി തുടർന്ന് അയ്യപ്പ സ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്‌പാഭിഷേകവും, നമസ്കാരമന്ത്രവും, മംഗള ആരതിയും പാടിയ ശേഷം ഹരിവരാസനം പാടി നടയടച്ചു. അറുപത് ദിവസം നീണ്ടു നിന്ന ആത്മീയ അനുഭൂതിക്ക് ശേഷം 2025-26 ലെ മണ്ഡല മകരവിളക്ക് ഉത്സവങ്ങൾക്ക് പരിസമാപ്‌തി കുറിച്ചു.
ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന്‍ എന്നും, അവന്‍ തന്നെയാണ് ജീവികളില്‍ 'ഞാന്‍ ' എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില്‍ എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലനമാണ് ഓരോ മണ്ഡലകാലവും എന്ന് തദവസരത്തിൽ ഗീതാമണ്ഡലം അധ്യക്ഷൻ ശ്രീ അപ്പുകുട്ടൻ ശേഖരൻ അഭിപ്രായപ്പെട്ടു. ഓരോ മണ്ഡല-മകരവിളക്ക് കാലവും അയ്യപ്പ ഭക്തർക്ക് അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ തിരിച്ചറിയുവാനുള്ള യജ്ഞത്തിന്റെ കാലഘട്ടമായിരുന്നു. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങള്‍ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാൻ ഈ വർഷം അത്ഭുതപൂർണ്ണമായ സഹകരണം ആണ് ഭക്തജനങ്ങളിൽ നിന്ന് ഉണ്ടായത് എന്ന് വൈസ് പ്രസിഡണ്ട് ഡോക്ടർ വിശ്വനാഥൻ പറഞ്ഞു.
ഈ വർഷത്തെ അയ്യപ്പ പൂജകൾ കൃത്യമായ ആചാര അനുഷ്ഠാനങ്ങളോടെ നടത്തിയ മേൽശാന്തി ശ്രീ കൃഷ്ണൻ തിരുമേനിക്കും, സ്പിരിറ്റൽ കോർഡിനേറ്റർ ശ്രീ ദിവാകരനും, തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നൽകിയ ശ്രീ ഗോപാൽ സ്വാമിക്കും, ഈ വർഷത്തെ ഗീതാമണ്ഡലത്തിന്റെ മകരവിളക്ക് സ്പോൺസർ ചെയ്ത ശ്രീമതി രമ നായർക്കും കുടുംബത്തിനും കേശവൻ - ഇന്ദുമതി കുടുംബത്തിനും, വിഷ്ണുപ്രിയ - ഗോപാലകൃഷ്ണൻ കുടുംബത്തിനും
കണ്ണൻ - ഭാരതി കുടുംബത്തിനും നിത്യ - ബാലാജി കുടുംബത്തിനും രജനി - റാം കുടുംബത്തിനും ഈ വർഷത്തെ മണ്ഡല-മകരവിളക്ക് പൂജകൾ സമർപ്പണം ചെയ്ത എല്ലാ നല്ലവരായ എല്ലാ ഭക്തർക്കും, ഈ വർഷത്തെ അയ്യപ്പ പൂജകളിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ജനറല്‍ സെക്രട്ടറി ബൈജു എസ്. മേനോൻ നന്ദി അറിയിച്ചു.















