തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം മുരളി അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.

1953 ൽ ആലപ്പുഴ മാവേലിക്കരയിലെ ചെറുകോലിൽ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനായി ജനനം. എം ജി സർവശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ് ഇ ബിയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹം കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് നയിച്ചതോടെയാണ് എം മുരളി ശ്രദ്ധിക്കപ്പെടുന്നത്.മാവേലിക്കരയിൽ 1991 മുതൽ തുടർച്ചയായി നാല് (1996,2001,2006) തവണ വിജയിച്ച മുരളി അവിടെ പരാജയപ്പെട്ടില്ല. മണ്ഡലത്തിൽ കോൺഗ്രസിനെ വിജയിപ്പിച്ച ഏക നേതാവായ അദ്ദേഹം സംവരണ മണ്ഡലമായപ്പോഴാണ് അവിടെ നിന്നും മാറിയത്. 2011ൽ കായംകുളത്തും 2021 ൽ ചെങ്ങന്നൂരിലും പരാജയപ്പെട്ടു. അങ്ങനെ മുരളി മാവേലിക്കരയുടെ മാത്രമായി.
1991ൽ മാവേലിക്കരയിൽ നിന്നും സി പി എമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1996ൽ സിപിഎമ്മിലെ പി എൻ വിശ്വനാഥനെ പരാജയപ്പെടുത്തി വീണ്ടും എംഎൽഎയായി. 2001 എൻ സി പി സ്ഥാനാർത്ഥി എൻ വി പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി ഹാട്രിക് വിജയം സ്വന്തമാക്കി. 2006ൽ സിപിഎമ്മിന്റെ ജി രാജമ്മയെ പരാജയപ്പെടുത്തി അതേ സീറ്റിൽ നിന്നും വീണ്ടും വിജയിച്ചു. 2011ൽ കായംകുളത്ത് നിന്നാണ് ജനവിധി തേടിയത്. അന്ന് സിപിഎമ്മിന്റെ സി കെ സദാശിവനോട് 1315 വോട്ടുകൾക്ക് പരാജയപ്പെട്ടു

