കണ്ണൂർ: കെ എസ് യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. പുലർച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങി. നില കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാത്രി ഓൺലൈനായി മെഡിക്കൽ ബോർഡ് യോഗം ചേരുകയായിരുന്നു. നില കൂടുതൽ മെച്ചപ്പെട്ടു എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി.
ഡിസ്ചാർജ് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലായിരുന്നു മന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലേക്ക് എത്തുന്നുണ്ട് എന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.
ഇനി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നിരീക്ഷണം തുടരും. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണ് മന്ത്രിക്ക് വേദന അനുഭവപ്പെട്ടത്. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇല്ല.ബുധനാഴ്ച വൈകിട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദാക്കി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിലൊന്നും കെ എസ് യു പ്രവർത്തകർ ആക്രമിക്കുന്നതില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

