PRAVASI

'അഭിനയം എനിക്ക് അനായാസമല്ല; ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്ക് നൽകുന്നു'; മോഹന്‍ലാൽ

Blog Image

സിനിമ മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് ആദരമർപ്പിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 'മലയാളം വാനോളം ലാല്‍സലാം'എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെ ആദരം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിച്ചു. ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരികമായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കല്‍പിച്ചാല്‍ തീരത്തുനില്‍ക്കുന്ന ഒരു മരത്തിന്റെ ചില്ലയില്‍ നിന്നും അതിലേക്ക് വീണ ഒരു ഇലയാണ് ഞാന്‍. എനിക്ക് അഭിനയം അനായാസമല്ല. ഓരോ കഥാപാത്രം ആകുമ്പോഴും ദൈവമേ എന്ന് വിളിച്ചാണ് തുടങ്ങുന്നത്.കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ലെന്നും തനിക്ക് ലഭിച്ച പുരസ്കാരം മലയാളത്തിൻറെ ഷോക്കേസിലേക്ക് നൽകുന്നവെന്നും മോഹൻലാൽ പറഞ്ഞു.
'ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്.എനിക്ക് ഈ സ്വീകരണം നല്‍കുന്നത് ഇന്നീ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല'- അദ്ദേഹം പറഞ്ഞു."ഇവിടേക്ക് വരുന്നതിന് തൊട്ട് മുമ്പും ഞാൻ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഇത് തന്നെയാണോ തൊഴിൽ എന്നാലോചിക്കുമ്പോൾ ലാലേട്ടാ എന്ന വിളി കേൾക്കും, മുങ്ങി പോകുന്നെന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് കൈപിടിക്കും. ഇത് കേരളത്തിന്റെ സ്വീകരണമായി കണക്കാക്കുന്നു. മലയാളഭാഷയെയും സംസ്കാരത്തെയും ഞാൻ സ്നേഹിക്കുന്നു. എന്റെ നാടിന്റെ മണ്ണിൽ ഗംഭീരമായ സ്വീകരണം ഒരുക്കിയ സർക്കാരിന് നന്ദി." പുരസ്ക്കാരം ഏറ്റുവാങ്ങികൊണ്ട് മോഹൻലാൽ പറഞ്ഞു.കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭാവര്‍മ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു. ഗായിക ലക്ഷ്മിദാസ് പ്രശസ്തി പത്രം കവിത ചൊല്ലി. മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, അഭിനേത്രി അംബിക എന്നിവർ മോഹൻലാലിന് ആശംസകൾ നേർന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.