സംസ്ഥാനത്ത് വീണ്ടും നിപ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വല്ലാതെ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ അതീവ ജാഗ്രത പുലർത്തണമെന്നും കെ.കെ. ശൈലജ. നിപ പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോകോളും എസ്.ഒ.പിയും നിലവിലുണ്ടെന്നും, ഒരു കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ അതിനെ ശക്തമായി പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യരംഗം സജ്ജമാണെന്നും അവർ വ്യക്തമാക്കി. മുൻപത്തെ അനുഭവങ്ങൾ വെച്ച് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം സജ്ജമാണ്. വീഴ്ചകൾ വരുത്താതെ ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ രോഗപ്പകർച്ച പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നിപ വരുന്നത് ഭരിക്കുന്നവരെ നോക്കിയാണെന്ന കെ. മുരളീധരന്റെ മുൻ പ്രസ്താവനകളെ പരാമർശിച്ചുകൊണ്ടായിരുന്നു ശൈലജയുടെ മറുപടി. ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല ഇത്തരം മഹാമാരികൾ വരുന്നതെന്നും, കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ഒന്നിച്ച് നിന്ന് പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു. കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കണം. പ്രതിരോധ മരുന്നുകൾ ആവശ്യാനുസരണം സ്റ്റോക്ക് ചെയ്യണം. ഉദ്യോഗസ്ഥർ എല്ലാ രീതിയിലും സജ്ജരാണ്, അവരെ കൃത്യമായി നയിച്ചാൽ പ്രതിരോധം എളുപ്പമാകും. കേന്ദ്ര പ്രോട്ടോകോൾ പ്രകാരമാണ് സാമ്പിളുകൾ പൂനെയിലേക്ക് അയക്കുന്നത്. കടുത്ത സാഹചര്യങ്ങൾ നേരിടുമ്പോൾ എന്തെങ്കിലും വീഴ്ചയുണ്ടായാൽ തീർച്ചയായും വിമർശിക്കാമെന്നും, എന്നാൽ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കളിയാക്കുന്ന സമീപനം ഒഴിവാക്കണമെന്നും ശൈലജ വ്യക്തമാക്കി.

