സി.പി.എം വിമത നേതാവ് ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച കേസുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രസംഗം വലിയ ചർച്ചയാകുന്നു. സി.പി.എം പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിൽ തോറ്റെന്ന് കരുതി പാർട്ടി ഒലിച്ചുപോയെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു പീറ ഷെഡ് കത്തിച്ചിട്ട് മുൻ എം.എൽ.എ ആണെന്ന് പ്രചരിപ്പിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് കെ.കെ. രാഗേഷ് ചോദിച്ചു. “ഇപ്പോഴുള്ളത് കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസാണ്, എന്നിട്ടും എന്താണ് അന്വേഷിക്കാത്തത്? സ്വന്തം ആളുകൾ പിടിക്കപ്പെടുമെന്ന ഭയമാണോ? പാർട്ടിക്ക് പുറത്തുപോയവർ ഉള്ളിലെ കണക്കെടുത്ത് പത്രസമ്മേളനം നടത്തുന്നത് കണ്ടിട്ടുണ്ടോ?” എന്നും അദ്ദേഹം പരിഹസിച്ചു. പയ്യന്നൂരിൽ നാരദന്റെ പണി എടുത്തത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും, പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നുവെങ്കിൽ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വരുമെന്നതുകൊണ്ടാണ് സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്നും രാഗേഷ് തുറന്നടിച്ചു.
പാർട്ടിക്ക് ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തിയെടുക്കാൻ ശേഷിയുണ്ടെന്ന കെ.കെ. രാഗേഷിന്റെ പരാമർശം ഇതിനോടകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. സി.പി.എമ്മിനുള്ളിലെ വിഭാഗീയതയും വിമത പോരുകളും രൂക്ഷമായിരിക്കുന്ന പയ്യന്നൂർ മേഖലയിൽ ജില്ലാ സെക്രട്ടറിയുടെ ഈ കടുത്ത വാക്കുകൾ പുതിയ നിയമപോരാട്ടങ്ങൾക്കും വാക്യർവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

