PRAVASI

ഒരു വർഷം രമേശ്ജിക്കു കൊടുക്കൂ സതീശൻജി പ്ലീസ്

Blog Image

എഴുപതുകളുടെ അവസാനവും എൺപതുകളിലും കേരളത്തിലെ കോളേജ് കാമ്പസുകളിൽ പ്രകമ്പനം കൊള്ളിയ്ക്കുന്ന പ്രസംഗങ്ങൾ നടത്തി വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കയ്യടി നേടി അവരുടെ ഹീറോ ആയിരുന്നു അക്കാലത്തു കെ എസ് യു വിന്റെയും പിന്നീട് എൻ എസ് യൂ വിന്റെയും അഖിലേന്ത്യാ പ്രസിഡന്റ് പദവിയിൽ വരെ എത്തിയ രമേശ് ചെന്നിത്തല .എൺപത്തി ഒന്നിൽ കോട്ടയം സി എം എസ് കോളേജിൽ ഒരു വിദ്യാർത്ഥി രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുവാൻ എത്തിയ ചെന്നിത്തലയെ അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കൂട്ടം എസ് എഫ് ഐ പ്രവർത്തകർ കൂകി വിളിയ്കുകയും പ്രസംഗം തടസപ്പെടുത്തുവാൻ ശ്രെമിക്കുകയും ചെയ്തപ്പോൾ ചെന്നിത്തല അവരോടു പറഞ്ഞത് നിങ്ങൾ എഴുതി വച്ചോ എന്നെങ്കിലും ഒരിക്കൽ മാവേലിക്കരക്കാരൻ ആയ എന്നെ നിങ്ങൾ നിങ്ങളുടെ പ്രതിനിധി ആക്കും എന്നാണ് 
.ഒരുപാട് മഹാന്മാരെ സംഭാവന ചെയ്തു ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ള കോട്ടയം സി എം എസ് കോളേജിന്റെ വിദ്യാർത്ഥി രാഷ്ട്രീയ പോരാട്ടത്തിന്റെ ചരിത്രം പരിശോധിച്ചാൽ എക്കാലവും കോളേജ് ഇലക്ഷനിൽ ഭൂരിഭാഗവും എസ് എഫ് ഐ യെ ആണ്‌ വിജയിപ്പിച്ചിരിക്കുന്നത്. ആ കോളേജ് മുറ്റത്തു നിന്നു അദ്ദേഹം എസ് എഫ് ഐ കാരോട് ഗർജിച്ചത് പാഴ് വാക്ക് ആയിരുന്നില്ല.ഇന്ദിരഗാന്ധി വെടിയേറ്റ് മരിച്ചതിനു ശേഷം നടന്ന എൺപത്തി നാലിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ ഇന്ദിരാ തരംഗം ആഞ്ഞു വീശി കോൺഗ്രസ്‌ നാലിൽ മൂന്നു ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ അധികാരം ഏറ്റെപ്പോൾ കേരളത്തിലെ ഒന്നൊഴികെ എല്ലാ മണ്ഡലത്തിലും വിജയക്കൊടി പാറിച്ചത് കോൺഗ്രസ്‌ മുന്നണി ആയിരുന്നു. എസ് എഫ് ഐ യുടെ തീപ്പൊരി നേതാവായിരുന്ന കെ സുരേഷ് കുറുപ്പാണ് കോട്ടയം പിടിച്ചെടുത്തുകൊണ്ട് സി പി എം ന്റെയും ഒപ്പം ഇടതുമുന്നണിയുടെയും മാനം കാത്തത്  .ലീഡർ കെ കരുണാകരന്റെ പിന്തുണയും പ്രോത്സാഹനവും ചെന്നിത്തലയുടെ രാഷ്ട്രീയ വളർച്ചയ്ക്കു വളരെ സഹായിച്ചപോലെ തന്നെ ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിലെ വിദ്യാർത്ഥി ആയിരുന്ന അദ്ദേഹത്തിന് ഗുരുവായ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അകമഴിഞ്ഞ പിന്തുണ എക്കാലവും ഉണ്ടായിരുന്നു.
എൺപത്തി ഒൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കരുത്തനായ സുരേഷ് കുറുപ്പിനെ നേരിടുവാൻ നിയോഗിക്കപ്പെട്ടത് ഏഴു വർഷം ഹരിപ്പാട് എം എൽ എ യും ഇടക്കാലത്തു കരുണാകര സർക്കാരിൽ മന്ത്രിയും ആയിരുന്ന ചെന്നിത്തല ആയിരുന്നു. അറബിക്കടലിന്റെ കാറ്റിൽ തഴുകി മയങ്ങിയിരുന്ന ഹരിപ്പാട് നിന്നും അക്ഷര നഗരിയായ കോട്ടയത്ത് മത്സരിക്കുവാൻ എത്തിയ ചെന്നിത്തല കത്തിക്കയറിയത് തന്റെ സ്വതസിദ്ധമായ അക്രെമണ പ്രസംഗ ശൈലി കൊണ്ടായിരുന്നു. 

കോട്ടയത്തും ഏറ്റുമാനൂരും കടുത്തുരുത്തിയിലും പാലയിലും കാഞ്ഞിരപ്പള്ളിയിലും നടന്ന ഇലക്ഷൻ മീറ്റിങ്ങുകളിൽ തന്റെ പ്രസംഗ കലയുടെ സൗന്ദര്യം അണികളിലേയ്ക്കും പൊതു ജനങ്ങളിലേയ്ക്കും ആവശ്യാനുസരണം പകർന്നു കൊടുത്ത ചെന്നിത്തല തന്റെ തട്ടകമായ ചങ്ങനാശ്ശേരിയിലെ മീറ്റിങ്ങുകളിൽ തന്റെ എൻ എസ് എസ് കോളേജ് ജീവിത കാലം അനുസ്മരിച്ചപ്പോൾ വികാരധീനൻ ആയി. ഒടുവിൽ ഇലക്ഷൻ റിസൾട്ട്‌ വന്നപ്പോൾ പ്രസംഗത്തിലും വാക്ചാതുരിയിലും പ്രവർത്തനത്തിലും വിദ്യാഭ്യാസത്തിലും ഒപ്പത്തിന് ഒപ്പം നിന്ന കോട്ടയം മണ്ഡലത്തിലെ സുപരിചിതനുമായ യുവ പോരാളി സുരേഷ് കുറുപ്പിനെ മീനച്ചിലാറ്റിലോട്ടു കടപുഴക്കി എറിഞ്ഞു ചെന്നിത്തല ഇന്ത്യൻ പാർലമെന്റിന്റെ പടികൾ ആദ്യമായി ചാടിക്കയറി. 
 തൊണ്ണൂറ്റി രണ്ടിൽ കെ മുരളീധരന്റെ നേതൃത്വം അംഗീകരിക്കുവാൻ തയ്യാറാവാതെ എം ഐ ഷാനവാസിനെയും ജി കാർത്തികേയനെയും കൂട്ടി രാഷ്ട്രീയ ഗുരുവായ കരുണാകരനോട് പിണങ്ങി തിരുത്തൽ വാദി ഗ്രൂപ്പ്‌ ഉണ്ടാക്കിയപ്പോഴും രമേശ്ജി യുടെ ആത്‍മവിശ്വാസം എൻ എസ് എസ് ന്റെ പിന്തുണ ആയിരുന്നു. 

എൺപത്തി ഒൻപതിലെ വിജയത്തിന് ശേഷം പല തവണ എം പി ആയി പാർലമെന്റിൽ എത്തിയെങ്കിലും രണ്ടായിരത്തി നാലിൽ മൻമോഹൻസിംഗ് ന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ മന്ത്രിസഭാ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ ക്യാബിനറ്റ് മന്ത്രി  ആകാമായിരുന്ന സുവർണ അവസരം രമേശ്ജിക് കപ്പിനും ചുണ്ടിനും  ഇടയിൽ ആണ്‌ നഷ്ടപ്പെട്ടത്. ആ ഇലക്ഷനിൽ മാവേലിക്കരയിൽ മത്സരിച്ച  രമേശ്ജി സി പി എം ന്റെ വളരെ ജൂണിയർ ആയ നേതാവ് സി എസ്  സുജാതയോടു നാലായിരം വോട്ടിനു പരാജയപ്പെട്ടു.

പിന്നീട് കെ കരുണാകരനും എ കെ ആന്റണിയും കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിൽ നിന്നും ഒഴിഞ്ഞു ഉമ്മൻചാണ്ടി ആ സ്‌ഥാനത്തെത്തിയപ്പോൾ രമേശ്ജിയുടെ മനസ്സിലും ചില മോഹങ്ങൾക്കു ചിറകു വച്ചു. അതിന്റെ ആദ്യ പടി ആയി രണ്ടായിരത്തി അഞ്ചിൽ കെ പി സി സി പ്രസിഡന്റ് ആയ രമേശ്ജി രണ്ടായിരത്തി ഒൻപതിൽ ലോക്സഭയിൽ മത്സരിക്കാതെ രണ്ടായിരത്തി പതിനൊന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ പഴയ തട്ടകമായ ഹരിപ്പാട് സിറ്റിംഗ് എം എൽ എ ഡി ബാബു പ്രസാദിനെ മോഹന വാഗ്ദാനങ്ങൾ നൽകി മാറ്റി അവിടെ മത്സരിച്ചു ജയിച്ചു വീണ്ടും വർഷങ്ങൾക്കു ശേഷം നിയമസഭയിൽ എത്തി. 

കെ പി സി സി പ്രസിഡന്റ് ആകുവാൻ എൻ എസ് എസ് ന്റെ പരിപൂർണ പിന്തുണ ഉണ്ടായിരുന്ന രമേശ്ജിക് ഉമ്മൻചാണ്ടി എന്ന വന്മരം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് പതിനൊന്നിൽ മുഖ്യമന്ത്രി ആകുവാൻ സാധിക്കാതെ ഇരുന്നത്. എങ്കിലും താക്കോൽ സ്‌ഥാനം പറഞ്ഞു എൻ എസ് എസ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണനെ ബലമായി മാറ്റി രമേശ്ജിയെ ആഭ്യന്തിര മന്ത്രിയാക്കി. 

രണ്ടായിരത്തി പതിനാറിൽ തുടർ ഭരണം ലഭിക്കാതെ ഇരുന്ന ഉമ്മൻചാണ്ടി പാർലമെന്ററി നേതാവ് സ്‌ഥാനത്തു നിന്നും മാറിയപ്പോൾ പ്രതിപക്ഷ നേതാവ് ആയത് അഞ്ചു വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി ആകുവാൻ ഉടുപ്പ് പ്രത്യേക സ്റ്റൈലിൽ തൈപ്പിച്ചു വച്ചിരുന്ന രമേശ്ജി ആയിരുന്നു. 

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കൗശാലക്കാരനും ചാണക്യനും അതി ശക്തനുമായ രാഷ്ട്രീയ നേതാവ് പിണറായി വിജയൻ മാറി മാറി വരുന്ന ഗവണ്മെന്റ് എന്ന ആ പഴയ ശൈലിയെ കാറ്റിൽ പറത്തിക്കൊണ്ട് രണ്ടായിരത്തി ഇരുപത്തി ഒന്നിൽ വീണ്ടും കേരള മുഖ്യമന്ത്രി ആയപ്പോൾ തകർന്നു പോയത് രമേശ്ജി യുടെയും ഒപ്പം സുകുമാരൻ സാറിന്റെയും സ്വപ്‌നങ്ങൾ ആയിരുന്നു. 

കഴിഞ്ഞ നാലെമുക്കാൽ വർഷമായി പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വൻ വിജയമായ വി ഡി സതീശൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് പിണറായിയെ പഠിക്കുവാൻ ആയിരുന്നു. തൊണ്ണൂറ്റി എട്ടിൽ പാർട്ടി സെക്രട്ടറി ആയശേഷം മുഖ്യമന്ത്രി ആകുവാൻ നീണ്ട പതിനെട്ടു വർഷം വേണ്ടി വന്നു പിണറായിക്ക് .

കഴിഞ്ഞ അഞ്ചു വർഷമായി കേരളം മുഴുവൻ രാപപകൽ ഇല്ലാതെ യാത്ര ചെയ്തു കോൺഗ്രസ്‌ പ്രവർത്തകരെയും അനുഭാവികളെയും ഉണർത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം സമ്മാനിച്ചു നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലേയ്ക്കു കടന്നിരിക്കുന്ന സതീശൻജിക്കു പെരുന്ന വരെ ഒന്ന് പോകാമായിരുന്നു.
 

സുനിൽ വല്ലാത്തറ ഫ്‌ളോറിഡ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.