ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടു. ഇൻസ്റ്റാഗ്രാമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി അദ്ദേഹം മാറി.
2014ൽ ഇൻസ്റ്റാഗ്രാമിൽ ചേർന്ന പ്രധാനമന്ത്രി മോദിക്ക്, നിലവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സുണ്ട്. ലോകത്തെ മറ്റ് അഞ്ച് പ്രധാന നേതാക്കളുടെ ആകെ ഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് മോദിയുടെ വ്യക്തിഗത ഫോളോവർ കൗണ്ട്.
നിലവിൽ ഡോണൾഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്സാണുള്ളത്. തൊട്ടുപിന്നാലെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീലിയൻ പ്രസിഡന്റ് ലുല (1.44 കോടി), തുർക്കി പ്രസിഡന്റ് എർദോഗൻ (1.16 കോടി), അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലി (64 ലക്ഷം) എന്നിവരാണുള്ളത്.അതേസമയം ഇന്ത്യയിൽ, മറ്റ് രാഷ്ട്രീയ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി. 1.61 കോടി അനുയായികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തും, 1.26 കോടി അനുയായികളുമായി രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്തുമാണ്.
നിലവിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രായേലിലുള്ള പ്രധാനമന്ത്രിക്ക്, ബുധനാഴ്ച ഇസ്രായേൽ പാർലമെന്റ് (നെസെറ്റ്) അവരുടെ പരമോന്നത ബഹുമതിയായ "സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ" നൽകി ആദരിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ നേതൃത്വം നൽകിയ അസാധാരണമായ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം.ഇസ്രായേൽ പാർലമെന്റിലെ പ്രസംഗത്തിന് ശേഷമാണ് മെഡൽ സമ്മാനിച്ചത്. പ്രസംഗത്തിന് ശേഷം അദ്ദേഹം പാർലമെന്റ് അംഗങ്ങളുമായി ആശയവിനിമയം നടത്തി. പ്രസംഗത്തിനിടെ എഴുന്നേറ്റു നിന്നാണ് അംഗങ്ങൾ അദ്ദേഹത്തിന് ആദരവ് നൽകിയത്. ഇസ്രായേലിന്റെ നിശ്ചയദാർഢ്യത്തോടും നേട്ടങ്ങളോടും ഇന്ത്യയിൽ വലിയ ആരാധനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"ആധുനിക രാഷ്ട്രങ്ങൾ എന്ന നിലയിൽ പരസ്പരം ബന്ധപ്പെടുന്നതിനും വളരെ മുമ്പ്, രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ബന്ധങ്ങൾ നമുക്കിടയിലുണ്ട്. എസ്തറിന്റെ പുസ്തകത്തിൽ ഇന്ത്യയെ 'ഹോദു' എന്നാണ് വിശേഷിപ്പിക്കുന്നത്. പുരാതന കാലത്ത് ഇന്ത്യയുമായുള്ള വ്യാപാരത്തെക്കുറിച്ച് താൽമുദിലും രേഖപ്പെടുത്തിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

