നിയമത്തിന് മുന്നിൽ ആരും അതീതരല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കാനഡയിലുള്ള തിരുവല്ല സ്വദേശിനിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലാകുമ്പോൾ, അതിന് പിന്നിൽ പ്രവർത്തിച്ചത് പൂങ്കുഴലി ഐപിഎസ് എന്ന കരുത്തുറ്റ ഉദ്യോഗസ്ഥയുടെ പഴുതടച്ച നീക്കങ്ങളാണ്.
മൂന്ന് ദിവസം മുൻപ് മുഖ്യമന്ത്രിക്ക് ലഭിച്ച ഒരു ഇമെയിൽ പരാതിയിൽ നിന്നാണ് ഈ നീക്കങ്ങളുടെ തുടക്കം. സംഗതി ഗൗരവമാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പ്രതി കൈവിട്ടുപോകാതിരിക്കാൻ അതീവ രഹസ്യമായാണ് പൂങ്കുഴലി ഐപിഎസ് കരുക്കൾ നീക്കിയത്. ഷൊർണ്ണൂർ ഡിവൈഎസ്പിയെ മാത്രം വിശ്വാസത്തിലെടുത്ത് നടത്തിയ 'ഓപ്പറേഷൻ രാഹുൽ' മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് പ്ലാൻ ചെയ്തത്.
കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് നിഴൽ പോലെ രാഹുലിനെ പിന്തുടരുകയായിരുന്നു. അദ്ദേഹം താമസിച്ച ഹോട്ടലിൽ തന്നെ പോലീസ് ഉദ്യോഗസ്ഥർ രഹസ്യമായി മുറിയെടുത്ത് ഓരോ നീക്കവും നിരീക്ഷിച്ചു. യുവതി നാളെ നാട്ടിലെത്താനിരിക്കെ, അതിന് മുൻപ് തന്നെ അറസ്റ്റ് രേഖപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
രാത്രി 12.15-ഓടെ ഹോട്ടലിലെത്തിയ സംഘം ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്ത് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു. ഒടുവിൽ 12.30-ഓടെ വാതിൽ തകർക്കാതെ തന്നെ തന്ത്രപരമായി അകത്തുകയറി രാഹുലിനെ കസ്റ്റഡിയിലെടുത്തു.
പീഡനാരോപണത്തിന് പുറമെ, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നും പാലക്കാട് ഫ്ലാറ്റ് വാങ്ങി നൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നും യുവതി വീഡിയോ കോൺഫറൻസിംഗിലൂടെ മൊഴി നൽകിയിട്ടുണ്ട്. മുൻപ് രണ്ട് കേസുകളിൽ അറസ്റ്റ് തടഞ്ഞും ജാമ്യം ലഭിച്ചും പോലീസ് വലഞ്ഞെങ്കിലും, ഇത്തവണ പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള കൃത്യമായ പ്ലാനിംഗിന് മുന്നിൽ എല്ലാ പഴുതുകളും അടയുകയായിരുന്നു.

