ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരജേതാവായ മോഹൻലാലിനെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാ പുരസ്കാരജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയതിൽ മോഹൻലാലിനെ ഏറെ അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു.
വിവിധ ഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. മഹാഭാരതത്തിലെ കർണൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കിയ സംസ്കൃത നാടകമായ കർണഭാരത്തിൽ കർണൻ ആയി മോഹൻലാൽ എത്തി എന്നറിഞ്ഞപ്പോൾ അദ്ഭുതം തോന്നിയെന്ന് ദ്രൗപദി മുർമു പറഞ്ഞു. മോഹൻലാൽ നായകനായ വാനപ്രസ്ഥം എന്ന ചിത്രം അതിഗംഭീരമാണ്. ഇതിനൊപ്പം നിരവധി ജനപ്രിയചിത്രങ്ങളും അദ്ദേഹം വേഷമിട്ട് പുറത്തിറങ്ങി.
മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ സിനിമാസ്വാദകർ എത്രമാത്രം സന്തോഷിച്ചു എന്ന് അറിയാൻ സാധിച്ചു. ലക്ഷക്കണക്കിന് ആസ്വാദകരുടെ മനസിലാണ് മോഹൻലാൽ ഇടംപിടിച്ചിരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പമാണ് മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം സമ്മാനിച്ചത്. മോഹൻലാൽ പുരസ്കാരം സ്വീകരിക്കുമ്പോൾ വേദിയിലും സദസിലുമുള്ളവർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി. ചടങ്ങിനോടനുബന്ധിച്ച് മോഹൻലാലിനെക്കുറിച്ചുള്ള പ്രത്യേക വീഡിയോയും വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. മോഹൻലാൽ ഉഗ്രൻ നടനാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും പ്രസംഗത്തിനിടെ മലയാളത്തിൽ പറഞ്ഞിരുന്നു.







