കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ഇരുഭാഗങ്ങളുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും, ഇരകളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ ശരിവെക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സാധ്യത ഇല്ലെന്നും, ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നും കോടതി വിലയിരുത്തി. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും ഉണ്ടായിരുന്നു. താൻ ഗാന്ധിയല്ലെന്നും, പുറത്തിറങ്ങിയാൽ മറ്റുള്ളവരെയും കൊലപ്പെടുത്തുമെന്നുമുള്ള പ്രതിയുടെ പരാമർശങ്ങളും കോടതി ഗൗരവമായി എടുത്തു. സമൂഹത്തിന് പ്രതി വലിയ ഭീഷണിയാണെന്ന് വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ കോടതി നിരീക്ഷിച്ചു. ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരൻ്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു
കൊലപാതകത്തിനായി പ്രതി വ്യക്തമായ പദ്ധതിയിട്ടിരുന്നതായി സാക്ഷിമൊഴികളിലൂടെ വ്യക്തമാണെന്ന് കോടതി പറഞ്ഞു. പ്രതിയുടെ മാനസിക സമ്മർദ്ദം കാരണമാണ് വീട്ടിൽ വിഷം സൂക്ഷിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായി തള്ളി. എന്നാൽ ജയിലിൽ ജോലി ചെയ്ത് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് ചിലവിന് കൊടുക്കാമെന്ന് പ്രതി പറഞ്ഞത് മാത്രമാണ് കോടതിയിൽ യാഥാർത്ഥ്യമായി തോന്നിയ ഒരേയൊരു കാര്യമെന്നും കോടതി പരാമർശിച്ചു.
സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ വധശിക്ഷ നൽകാനാകില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. മുത്തശ്ശിയെ കൊന്നതിലൂടെ ആ കുട്ടികളുടെ അതിജീവിക്കാനുള്ള അവസരമാണ് പ്രതി ഇല്ലാതാക്കിയതെന്നും കോടതി കുറ്റപ്പെടുത്തി. കൊലപാതകങ്ങളെ തുടർച്ചയായി ന്യായീകരിക്കുന്ന പ്രതിക്ക് അർഹമായ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

