പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രി 12:30-ഓടെ പാലക്കാട്ടെ KPM ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങി അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. തുടർന്ന് തിരുവല്ല മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കും.
സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം. ലോക്കൽ പോലീസിനെപ്പോലും അറിയിക്കാതെ, കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ നടപടികളിലേക്ക് കടന്നത്. അറസ്റ്റ് വിവരം എംഎൽഎയുടെ അഭിഭാഷകരെ അറിയിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ക്യാമ്പ് പരിസരത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

