യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതുൾപ്പെടെ ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട് എത്തി. 38 ദിവസത്തിന് ശേഷമാണ് എംഎൽഎ സ്വന്തം മണ്ഡലത്തിൽ എത്തിയത്. കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മണ്ഡലത്തിൽ രാഹുലിന് പൊതുപരിപാടികളൊന്നും തന്നെ ഇല്ല. സ്വകാര്യ സന്ദർശനത്തിനായാണ് രാഹുൽ എത്തിയതെന്നാണ് വിവരം. അതേസമയം തുടർ ദിവസങ്ങളിലും രാഹുൽ പാലക്കാട്ട് ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയാണ് രാഹുലിന്റെ വാഹനമോടിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭും രാഹുലിനൊപ്പമുണ്ടായിരുന്നു.
അന്തരിച്ച കെപിസിസി സെക്രട്ടറി പി ജെ പൗലോസിന്റെ വീട്ടിലും രാഹുൽ എത്തി. ഇവിടെ വച്ച് ബെന്നി ബെഹനാൻ, വി കെ ശ്രീകണ്ഠൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ രാഹുൽ കണ്ടു. ബെന്നി ബെഹനാൻ രാഹുലിനെ ചേർത്തുനിര്‍ത്തിയപ്പോൾ ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കൈ കൊടുത്തു. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് രാഹുലുമായി ദീർഘസംഭാഷണം നടത്തി.
അതേസമയം,. പാത്തും പതുങ്ങിയും അല്ല ജനപ്രതിനിധി പാലക്കാട് എത്തേണ്ടതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. വ്യക്തിപരമായ പരുപാടികള്‍ പങ്കെടുക്കുന്നതില്‍ പ്രശ്നമില്ല. എംഎല്‍എ ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ഷാഫി പറമ്പിലിന്‍റെ പിന്തുണയോടെയാണ് രാഹുലിന്‍റെ യാത്രയെന്ന് ഡിവൈഎഫ്ഐ നേതാവ് എ കെ ഷാനിബും പറഞ്ഞു. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ പ്രതിഷേധമുണ്ടാകും. പ്രതിഷേധങ്ങള്‍ക്കൊപ്പം ഡിവൈഎഫ്ഐ ഉണ്ടാകുമെന്നും ഷാനിബ് പറഞ്ഞു.

