മുംബൈയിലാണ് ഹൃദയസ്പർശിയായ സംഭവം നടന്നത്. രാം മന്ദിർ റെയിൽവേ സ്റ്റേഷനിലാണ് ഗർഭിണിയെ അപരിചിതൻ സഹായിച്ചത്. ആശുപത്രി പോലും കൈയൊഴിഞ്ഞ യുവതിക്ക് രക്ഷകനായെത്തിയത് വികാസ് ബെൻഡ്രെ എന്ന യുവാവാണ്. ഇതോടെ രണ്ട് ജീവനാണ് രക്ഷപെട്ടത്. ദൃക്‌സാക്ഷിയായ മൻജീത് ദില്ലൻ എന്നയാളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
രാം മന്ദിർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെയാണ് ഗർഭിണിക്ക് പ്രസവ വേദന വന്നതിനെ തുടർന്ന് യുവാവ് ട്രെയിനിന്റെ ചങ്ങല വലിച്ചുനിർത്തിയത്. ഡോക്ടർമാരെയും ആംബുലൻസിനെയും വിളിച്ചറിയിച്ചെങ്കിലും അപ്പോഴേക്കും യുവതി പാതി പ്രസവിച്ചിരുന്നു. ചുറ്റും ഉള്ളവർ നോക്കി നിന്നെങ്കിലും ആരും സഹാച്ചില്ല. അപ്പോഴാണ് ദൈവത്തിന്റെ കരങ്ങൾ പോലെ ആ യുവാവ് യുവതിക്ക് മുന്നിൽ എത്തിയത്. വീഡിയോ കോളിലൂടെ വനിതാ ഡോക്ടർ യുവാവിന് വേണ്ട നിർദേശങ്ങൾ നൽകി. ഒട്ടും പതറാതെ യുവാവ് അതെല്ലാം പാലിച്ചു. തുടർന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്. അമ്മയെയും കുഞ്ഞിനെയും പിന്നീട് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
നേരത്തെ തന്നെ, കുടുംബാംഗങ്ങൾ അവശയായ യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രി അധികൃതർ യുവതിയുടെ പ്രസവം അവിടെ നടത്താൻ അനുവദിച്ചില്ല. തുടർന്നാണ് ട്രെയിനിലേക്ക് അവർ തിരികെ എത്തിയത്. യുവാവിന്റെ സമയോചിതമായ ഇടപെടൽ കാരണം രണ്ടു ജീവനാണ് രക്ഷപെട്ടത്. ഇതിനെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്.

