കൊല്ലം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽനിന്ന് സ്വർണം കവർന്ന കേസിൽ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവികജാമ്യം ലഭിക്കുകയായിരുന്നു. ദ്വാരപാലക ശിൽപ കേസില്‍ നേരത്തെ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ടുകേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയില്‍ മോചിതനാകാം.
മുരാരി ബാബുവിനും ഡി സുധീഷ് കുമാറിനും എസ് ശ്രീകുമാറിനും പിന്നാലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയും ജയിൽ മോചിതനാകുന്നത്. 2019ലാണ് സ്പോണ്‍സര്‍ എന്ന നിലയില്‍ സ്വര്‍ണം പൂശാനെന്ന വ്യാജേന സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ പാളികളും കട്ടിളപ്പാളികളും ആദ്യമായി പുറത്തേക്ക് കൊണ്ടുപോകുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്. നിലവില്‍ ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണമോഷണത്തിന്റെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തിന്റെയും പേരിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രതി ചേര്‍ത്തിരിക്കുന്നത്.
എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലുടൻ പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇഡിയുടെ നീക്കം. ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് നൽകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.ഇതിനിടെ തിരുവല്ലയിൽ ഇഡി റെയ്ഡ് നടത്തി വരികയാണ്. ശബരിമല സ്വർണക്കൊള്ളയുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് വിവരം. കേരള കോൺഗ്രസ് (എം) മുൻ ജില്ലാ പ്രസിഡന്റും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയുമായ എൻ എം രാജുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഉൾപ്പെടെയാണ് ഇഡി പരിശോധന നടത്തുന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളെ മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവര് ഈ സ്ഥാപനത്തിൽ ഏകദേശം രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നു എന്ന വിവരമാണ് ഇഡി റെയ്ഡിന്റെ പ്രധാന പശ്ചാത്തലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

