കേരളത്തിലെയും തമിഴ്‌നാട്ടിലെയും പുതിയ സർക്കാരുകളുടെ ഭരണശൈലിയിലെയും നയരൂപീകരണത്തിലെയും വ്യത്യാസങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമുണർത്തുന്നു. അധികാരമേറ്റ ശേഷമുള്ള മന്ത്രിസഭാ യോഗങ്ങളുടെ എണ്ണത്തിലാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ പ്രകടമായ മാറ്റം കാണിക്കുന്നത്. കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ മെയ് 18 മുതൽ ജൂലൈ 15 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ 10 മന്ത്രിസഭാ യോഗങ്ങൾ ചേർന്നപ്പോൾ, തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഇതുവരെ ആകെ രണ്ട് വട്ടമാണ് മന്ത്രിസഭാ യോഗത്തിനായി ഒത്തുകൂടിയത്. സതീശൻ സർക്കാർ അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ ആദ്യ ബജറ്റ് സമർപ്പിച്ചപ്പോൾ, അധികാരമേറ്റ് രണ്ട് മാസം കഴിഞ്ഞിട്ടും തമിഴ്‌നാട്ടിൽ വിജയ് സർക്കാർ ബജറ്റ് അവതരിപ്പിച്ചിട്ടില്ല. സംസ്ഥാന ബജറ്റിന് അംഗീകാരം നൽകാനായി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തമിഴ്‌നാട്ടിൽ രണ്ടാമത്തെ കാബിനറ്റ് യോഗം ചേർന്നത്.
ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും ഇരു സംസ്ഥാനങ്ങളും രണ്ട് വ്യത്യസ്ത മാതൃകകളാണ് പിന്തുടരുന്നത്. അടിയന്തര സാഹചര്യങ്ങൾ ഇല്ലെങ്കിൽ എല്ലാ ബുധനാഴ്ചയും തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ഒത്തുകൂടി ഫയലുകൾ വച്ചുതാമസിപ്പിക്കാതെ ആഴ്ചതോറും തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്ന രീതിയാണ് കേരളാ മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്തുടരുന്നത്. കൂട്ടുകക്ഷി മന്ത്രിസഭയായതിനാൽ ഘടകകക്ഷികളുടെ പ്രാതിനിധ്യവും ചർച്ചകളും ഉറപ്പാക്കാൻ ഇത്തരം കൃത്യമായ യോഗങ്ങൾ കേരളത്തിൽ അനിവാര്യമാണ്.
എന്നാൽ തമിഴ്‌നാട്ടിൽ ആഴ്ചയിലൊരിക്കൽ എന്ന നിശ്ചിത കലണ്ടർ കാബിനറ്റ് യോഗങ്ങൾക്കില്ല. ബജറ്റ്, വലിയ നിക്ഷേപങ്ങൾ, അടിയന്തര ഓർഡിനൻസുകൾ എന്നിവ വരുമ്പോൾ മാത്രം മാസത്തിലൊരിക്കലോ ആവശ്യാനുസരണമോ ആണ് ചെന്നൈയിൽ യോഗം വിളിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരങ്ങൾ വികേന്ദ്രീകരിച്ചു നൽകിയിട്ടുള്ളതിനാലാണ് തമിഴ്‌നാട്ടിൽ തുടർച്ചയായ കാബിനറ്റ് യോഗങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നത്.
മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നോക്കിയാൽ, തെലങ്കാനയിൽ സാധാരണയായി എല്ലാ മാസത്തെയും ഒന്നും മൂന്നും ശനിയാഴ്ചകളിൽ കാബിനറ്റ് യോഗം ചേരാറുണ്ട്. ആന്ധ്രാപ്രദേശിൽ കർശനമായ ആഴ്ചക്രമം ഇല്ലെങ്കിലും മാസത്തിൽ ഒന്നോ രണ്ടോ തവണ അമരാവതിയിൽ യോഗം നടക്കും. കർണാടകയിലാകട്ടെ മിക്കവാറും എല്ലാ വ്യാഴാഴ്ചകളിലും അല്ലെങ്കിൽ പത്ത് ദിവസത്തിലൊരിക്കലോ വിധാൻ സൗധയിൽ യോഗങ്ങൾ ക്രമീകരിക്കാറുണ്ട്. അതേസമയം, കേന്ദ്രമന്ത്രിസഭ സാധാരണയായി എല്ലാ ബുധനാഴ്ചകളിലുമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. ഭരണഘടനയിലോ പാർലമെന്ററി നിയമങ്ങളിലോ ഈ യോഗങ്ങൾ എപ്പോൾ ചേരണമെന്ന് കൃത്യമായി നിഷ്കർഷിച്ചിട്ടില്ലെങ്കിലും, നയപരമായ തീരുമാനങ്ങൾ എടുക്കാനും കൂട്ടായ ഉത്തരവാദിത്തം ഉറപ്പാക്കാനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ഇത്തരം യോഗങ്ങൾ വിളിച്ചുചേർക്കാവുന്നതാണ്.

