പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ അവിശ്വാസ പ്രമേയ വിധിയെയും ജനാധിപത്യത്തെയും പൂർണ്ണമായി അംഗീകരിക്കുന്നുവെന്ന് ദിയ ബിനു പുളിക്കകണ്ടം. തനിക്കെതിരെ ഉയർന്ന ഒരു ആരോപണവും തെളിയിക്കാൻ അവിശ്വാസത്തെ പിന്തുണച്ചവർക്ക് സാധിച്ചിട്ടില്ലെന്നും ആറ് മാസത്തെ ഭരണത്തിനിടയിൽ അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് വിപ്പ് ലംഘിച്ചാണ് ചില കൗൺസിലർമാർ വോട്ട് ചെയ്തതെന്നും എല്ലാ തീരുമാനങ്ങളും പൂർണ്ണ സുതാര്യതയോടെയാണ് നടപ്പിലാക്കിയതെന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ദിയ കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തിൽ രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കാണുന്നുവെന്ന് ബിനു പുളിക്കകണ്ടവും പ്രതികരിച്ചു. യുഡിഎഫ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും, വിപ്പ് ലംഘിച്ചവർക്കെതിരെ കോൺഗ്രസ് പാർട്ടി ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

