സെറിബ്രൽ പാൾസി ബാധിച്ച് ചികിത്സയിലായിരുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ വീട്ടിൽ തൂങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപമാണ് നാടിനെ നടുക്കിയ മരണങ്ങൾ നടന്നത്. മകൾ അഞ്ജനയുടെ (27) ദീർഘകാല രോഗാവസ്ഥയെ തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് അമ്മ അനിതാകുമാരിയെ (57) കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്മയുടെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലും, കുട്ടിയെ കട്ടിലിൽ കിടത്തി പുതപ്പിച്ച നിലയിലുമായിരുന്നു. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ നിഗമനം.
മരണങ്ങളെ തുടർന്ന് ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മകൻ ജോലിയ്ക്ക് പോയ സമയത്തായിരുന്നു അനിതകുമാരി മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത തൂങ്ങി മരിക്കുകയായിരുന്നു. അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു.
ഇതോടെ ഇവർ വിഷാദത്തിലായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ചികിത്സയ്ക്കും പരിചരണത്തിനും വേണ്ടി അമ്മ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. രോഗം ഭേദമാകാനുള്ള സാധ്യത കുറഞ്ഞതും സാമ്പത്തിക ബുദ്ധിമുട്ടുകളും അമ്മയെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടിരിക്കാം എന്ന് ബന്ധുക്കൾ പറയുന്നു.

