കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അക്രമം രൂക്ഷമായ പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽ അതിക്രമങ്ങൾ അരങ്ങേറിയിരുന്നു. ചന്ദ്ര നാഥ് റാഥിനെ മധ്യംഗ്രാമിൽ വച്ച് ബുധനാഴ്ച രാത്രി വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി പ്രവർത്തകർക്കൊപ്പം നിൽക്കുകയായിരുന്ന ചന്ദ്ര നാഥ് റാഥിനെ അക്രമികൾ ലക്ഷ്യമിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. സംഭവം സംസ്ഥാനത്തെ ക്രമസമാധാന നിലയേക്കുറിച്ച് വ്യാപക ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വളരെ അടുത്ത് നിന്ന് വെടിയേറ്റ ചന്ദ്ര നാഥ് റാഥ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. ദീർഘകാലമായി ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സണൽ സ്റ്റാഫ് ആയിരുന്നു ചന്ദ്ര നാഥ്. പശ്ചിമ ബംഗാളിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ആരംഭിച്ച വ്യാപക അക്രമ സംഭവങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല.

