അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്മ എന്നിവർക്കെതിരെ നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. ക്രിമിനൽ നടപടി പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് അൻസിബ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ഈ മാസം 17-നകം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി.
അമ്മയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സംഘടന അൻസിബയ്ക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 17-നകം മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികാരമെന്നോണം അൻസിബ നിയമനടപടികളിലേക്ക് നീങ്ങിയത്.
ടിനി ടോമിനെതിരെയും ലക്ഷ്മി പ്രിയയ്ക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ സംഘടനയിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്മി പ്രിയയുമായുള്ള പ്രശ്നങ്ങൾ ‘അമ്മ’ പ്രസിഡണ്ടിനെ അറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്നാണ് നടിയുടെ പരാതി. കഴിഞ്ഞ കുടുംബ സംഗമത്തിൽ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘടനയിലെ അഭിപ്രായ ഭിന്നതകൾക്കും തുടർന്നുണ്ടായ പോരുകൾക്കും വഴിവെച്ചത്.

