തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് വർഷങ്ങളായി അടഞ്ഞുകിടന്ന കവാടം തുറന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ നീക്കം ചെയ്തു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടച്ച ഈ ഗേറ്റ് ‘സമര കവാടം’ എന്നാണ് അറിയപ്പെടുന്നത്. യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ വലിയ ആവേശത്തോടെയാണ് സംഘടനകൾ ഗേറ്റ് തുറന്നത്. സെക്രട്ടേറിയറ്റിനെ ‘രാവണൻ കോട്ട’യായി മാറ്റി ജനങ്ങളിൽ നിന്ന് അകറ്റിയ നടപടിക്കുള്ള മറുപടിയാണിതെന്ന് നേതാക്കൾ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടമാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കാനാണ് ഗേറ്റ് തുറന്നതെന്നും അവർ കൂട്ടിച്ചേർത്തു. വൈകുന്നേരം മൂന്ന് മണിക്ക് ശേഷം നോർത്ത് ഗേറ്റിലൂടെ സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം അനുവദിക്കുമെന്നും നേതാക്കൾ അറിയിച്ചു.

