PRAVASI

യുഎസിൽ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർക്ക് ജോലി നഷ്ടമായി;ജോലി നഷ്ടപ്പെട്ടവരിൽ ഇന്ത്യക്കാരും

Blog Image

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർക്ക് ജോലി നഷ്ടമായി. ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷകളിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർമാർക്ക് ജോലി നഷ്ടമായത്. പരീക്ഷകളിൽ ഏറ്റവും കൂടുതൽ പരാജയപ്പെട്ടത് ഇന്ത്യൻ, ലാറ്റിൻ അമേരിക്കൻ വംശജരാണെന്നാണ് റിപ്പോർട്ട്.

യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാൻസ്പോർട്ട് സെക്രട്ടറി സീൻ ഡഫി ഒക്ടോബർ അവസാനം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, ട്രംപിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ നിലവാരം പാലിക്കാത്തതിനാൽ ഈ വർഷം ഒക്ടോബർ വരെ 7248 ഡ്രൈവർമാരെ ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്ന് പറയുന്നു. വലിയ ട്രക്ക് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇംഗ്ലീഷ് സംസാരിക്കാനും മനസ്സിലാക്കാനും കഴിയണമെന്നും അല്ലെങ്കിൽ അവരെ ജോലിയിൽനിന്ന് പുറത്താക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയിൽ ഈ വർഷം ജൂൺ 25 മുതലാണ് വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് കർശനമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷ നിർബന്ധമാക്കിയത്. പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനും റോഡ് അടയാളങ്ങൾ മനസ്സിലാക്കാനും ഉദ്യോഗസ്ഥരോട് പ്രതികരിക്കാനും റിപ്പോർട്ടുകൾ പൂർത്തിയാക്കാനും ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഡ്രൈവർമാർക്ക് ഉണ്ടായിരിക്കണമെന്ന് നിയമത്തിൽ പറയുന്നു.

2025 ഏപ്രിലിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്നാണ് ഈ നിയമം വീണ്ടും നടപ്പാക്കിയത്. റോഡ് സുരക്ഷ വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ നിബന്ധന പാലിക്കാത്ത ഡ്രൈവർമാരെ 'ഔട്ട് ഓഫ് സർവീസ്' ആക്കുകയും യുഎസിൽ വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്യും. ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ്റെ നേതൃത്വത്തിൽ റോഡരികിലടക്കമാണ് തത്സമയ പരീക്ഷകൾ സംഘടിപ്പിക്കുന്നത്.

യുഎസിൻ്റെ പുതിയ നിയമം ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരെ ഏറ്റവും കൂടുതൽ ബാധിച്ചേക്കാം. യുഎസിലെ ട്രക്കിങ് മേഖലയിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവർ. ഏകദേശം 1,30,000 മുതൽ 1,50,000 വരെ ഇന്ത്യൻ വംശജരായ ഡ്രൈവർമാർ യുഎസിൽ ജോലി ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

പുതിയ നിയമത്തെ തുടർന്ന് 7,000ത്തിലധികം ട്രക്ക് ഡ്രൈവർമാരെ ജോലിയിൽനിന്ന് വിലക്കിയത് ഇന്ത്യൻ ഡ്രൈവർമാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടെക്സസ്, കാലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രക്കിങ് കമ്പനികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ വാണിജ്യ വാഹന ഡ്രൈവർമാരുടെ ദൗർലഭ്യം രൂക്ഷമായിരിക്കെ പുതിയ നിയമം പ്രശ്നം കൂടുതൽ വഷളാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

ട്രംപ് ഭരണകൂടത്തിൻ്റെ നടപടി കുടിയേറ്റ ഡ്രൈവർമാരെയാണ് കൂടുതലായി ബാധിക്കുന്നതെന്നും ചിലർ ഇതിനെ വിവേചനപരമായി കാണുന്നുണ്ടെന്നും വാദങ്ങളുണ്ട്. എന്നാൽ, റോഡ് സുരക്ഷയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം ഇംഗ്ലീഷ് പ്രാവീണ്യവും അപകട നിരക്കുകളും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതായി റിപ്പോർട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.