ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ തെറിവിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ട്രംപ് ഇസ്രായേലി ഭരണാധികാരി ബെഞ്ചമിൻ നെതന്യാഹുവിനെ തെറിവിളിച്ചത് വിവാദമാകുന്നു. ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണം എന്ന കാര്യം ചർച്ച ചെയ്യാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കിടയിൽ ട്രംപ് നെതന്യാഹുവിനെ അധിക്ഷേപിച്ചെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ കൂടി നിർദ്ദേശത്തെ തുടർന്നായിരുന്നു ഹമാസ് നേതാക്കൾ ഖത്തറിൽ എത്തിയിരുന്നത്. അവരെ ലക്ഷ്യമിട്ടുകൊണ്ട് ഇസ്രായേൽ നടത്തിയ ആക്രമണമാണ് ട്രംപിനെ ചൊടുപ്പിച്ചത്. അമേരിക്കയുടെ സാമ്പത്തിക ആയുധ സഹായത്തോടെ ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ആഗോളതലത്തിൽ ലോകരാജ്യങ്ങൾ അപലപിച്ചിരുന്നു. പക്ഷെ ഇസ്രായേൽ ഇത്തരമൊരു ആക്രമണം നടത്താൻ പോകുന്ന കാര്യം അമേരിക്ക അറിഞ്ഞിരുന്നില്ല. ഖത്തർ അമേരിക്കയുടെ സഖ്യകക്ഷിയായതിനാലും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളം അവിടെയായതിനാലും ആക്രമണം വലിയ ആശങ്കയുണ്ടാക്കി.
ആഗോളതലത്തിൽ സമാധാനം പുനസ്ഥാപിച്ചുകൊണ്ട് നോബൽ സമ്മാനം നേടിയെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ശ്രമങ്ങൾക്ക് ഇസ്രായേൽ വിലങ്ങു തടിയാകുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നും വിലയിരുത്തപ്പെടുന്നു. ഗാസ പൂർണ്ണമായും പിടിച്ചെടുക്കാതെ ആക്രമണങ്ങൾ അവസാനിപ്പിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇസ്രായേൽ. അതിന്റെ ഭാഗമായി ഇനിയും ആക്രമണങ്ങൾ നടക്കാൻ സാധ്യതയുണ്ട്. അതിന്റെ ഭാഗമായി അമേരിക്കയുടെ ഭാഗത്തുനിന്നും ഇസ്രായേലിനെതിരെ കടുത്ത നടപടികൾ എന്തെങ്കിലും ഉണ്ടായാൽ പാലുകൊടുത്ത കൈക്ക് തന്നെ ഇസ്രായേൽ തിരിഞ്ഞു കൊത്തുമോ എന്ന് കാത്തിരുന്നു കാണാം.

