PRAVASI

ട്വന്റി 20 എൻഡിഎയിലേക്ക്; മോദിക്കൊപ്പം സാബു നാളെ വേദിയിൽ

Blog Image

കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ സാബു എം ജേക്കബ് ഔദ്യോഗികമായി എൻഡിഎ വേദിയിലെത്തും.

ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നത് സന്തോഷകരമായ കാര്യമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ട്വന്റി 20 വികസനം പ്രായോഗികമായി നടപ്പിലാക്കിയ പാർട്ടിയാണെന്നും അവരുടെ വരവ് എൻഡിഎയ്ക്ക് വലിയ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ബിജെപി കരുതിവെച്ച സർപ്രൈസ് നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനമാണിതെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. ഒറ്റയ്ക്ക് നിന്നാൽ ലക്ഷ്യങ്ങൾ എത്രത്തോളം പ്രായോഗികമാക്കാൻ കഴിയുമെന്ന് സംശയമുണ്ടായിരുന്നു. പാർട്ടിയെ നശിപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചുനിന്നു. ട്വന്റി 20യെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഈ നീക്കം. കേരളം രക്ഷപ്പെടണമെങ്കിൽ ഇത്തരമൊരു മാറ്റം അനിവാര്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസനമുണ്ടാക്കിയ പാർട്ടി ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിക്കൊപ്പം ചേരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റുന്നതാണ് ഈ പുതിയ സഖ്യം. അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ട്വന്റി 20 നേരിട്ട തിരിച്ചടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പാർട്ടിയെ നയിച്ചതെന്നാണ് സൂചന. മുൻപ് ഭരണമുണ്ടായിരുന്ന കുന്നത്തുനാട്, മഴുവന്നൂർ എന്നീ പഞ്ചായത്തുകളിൽ ഇത്തവണ ട്വന്റി 20ക്ക് ഭരണം നഷ്ടമായിരുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പാർട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു. നേരത്തെ ഭരിച്ചിരുന്ന നാല് പഞ്ചായത്തുകളിൽ ഐക്കരനാടും കിഴക്കമ്പലവും മാത്രമാണ് ഇത്തവണ പാർട്ടിക്ക് ഒപ്പം നിന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.