ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഉമാ തോമസ് എംഎൽഎ 24 മണിക്കൂർ നിരീക്ഷണത്തിൽ. വീഴ്ചയിൽ തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ എംഎൽഎയ്ക്ക് വെന്റിലേറ്റർ സഹായം നൽകി തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിന് മുറിവുണ്ട്. കൂടാതെ നട്ടെല്ലിനും നെഞ്ചിനും പരിക്ക്. ആരോഗ്യനില തൃപ്തികരമല്ലെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എംഎൽഎ ഇപ്പോഴും അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഉമാ തോമസിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. 24 മണിക്കൂർ നിരീക്ഷണത്തിലെന്നും തലച്ചോറിലെയും ശ്വാസകോശത്തിലെയും പരിക്കുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അറിയിച്ചു.
ബുള്ളറ്റിൻ
=========
“ഞങ്ങൾ ശരീരം ദ്രുതഗതിയിൽ സ്കാനിംഗ് നടത്തി. മറ്റ് ഒടിവുകളൊന്നും കണ്ടെത്തിയില്ല. തലച്ചോറിലെയും ശ്വാസകോശത്തിലെയും പരിക്കുകളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇപ്പോൾ വെൻ്റിലേറ്ററിലാണ്, തുന്നലിനായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുകയാണ്.,
എന്നിരുന്നാലും, അടിയന്തിര ഇടപെടലോ ശസ്ത്രക്രിയയോ ആവശ്യമില്ല. 24 മണിക്കൂറും നിരീക്ഷിക്കേണ്ടതുണ്ട്, ”പാലാരിവട്ടം റെനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ.കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
തുടർ ചികിത്സ തീരുമാനിക്കാൻ ആരോഗ്യ വിദഗ്ധർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് യോഗം ചേരും.ഇന്ന് വൈകിട്ടാണ് ഉമ തോമസ് ഒന്നാം നിലയിൽ നിന്നും താഴെ വീണത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച് നൃത്തസന്ധ്യയുടെ ഭാഗമായാണ് എംഎൽഎ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എത്തിയത്. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്.

12,000 പേർ പങ്കെടുക്കുന്ന ചടങ്ങെന്നാണ് റിപ്പോർട്ട്. മന്ത്രി സജി ചെറിയാനായിരുന്നു ഉദ്ഘാടനം. വിഐപി ഗാലറിയിലേക്ക് കടന്നു വന്ന തൃക്കാക്കര എംഎൽഎയായ ഉമ തോമസ് പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റിൽ തലയടിച്ചു വീണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വേദിയിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

