തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുന്നതിനിടയിലും, തിങ്കളാഴ്ച നടക്കാനിരിക്കുന്ന ചടങ്ങ് ചരിത്ര സംഭവമാക്കാനുള്ള വിപുലമായ തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം.
സെൻട്രൽ സ്റ്റേഡിയത്തിൽ പന്തൽ നിർമ്മാണവും വിപുലമായ സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ചടങ്ങിൽ പങ്കെടുക്കാൻ വലിയ ജനപ്രവാഹം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. തുടക്കത്തിൽ 12,000 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തതെങ്കിലും, തിരക്ക് വർദ്ധിക്കാനുള്ള സാധ്യത മുൻനിർത്തി 50,000 പേരെ ഉൾക്കൊള്ളാവുന്ന രീതിയിൽ പന്തലിന്റെ വിസ്തൃതി പിന്നീട് വർദ്ധിപ്പിക്കുകയായിരുന്നു. സാധാരണയേക്കാൾ വളരെ വലിയ പന്തലാണ് ഇത്തവണ സ്റ്റേഡിയത്തിൽ ഉയർന്നിട്ടുള്ളത്.
Also Read:ഇതുപോലൊരു മുഖ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ ഭാഗ്യം; വി.ഡി. സതീശന് ആശംസകളുമായി ഔസേപ്പച്ചൻ
പ്രധാന പന്തലിന് പുറമെ, സ്റ്റേഡിയത്തിന്റെ വശങ്ങളിലുള്ള ഗാലറികളിലും എത്തുന്ന ജനങ്ങൾക്ക് ചടങ്ങ് തടസ്സമില്ലാതെ കാണാനായി പ്രത്യേക പന്തലുകൾ കെട്ടിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം വീക്ഷിക്കുന്നതിനായി കൂറ്റൻ എൽ.സി.ഡി സ്ക്രീനുകളും സംഘാടകർ സ്ഥാപിക്കുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നാണ് വിവിഐപി പട്ടികയിൽ നിന്നുള്ള വിവരം. അദ്ദേഹത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾക്കായി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി കേരള ചീഫ് സെക്രട്ടറി ഔദ്യോഗികമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു.
.png)
ചടങ്ങിൽ പങ്കെടുക്കേണ്ട വിശിഷ്ടാതിഥികൾക്കും പൊതുജനങ്ങൾക്കുമുള്ള പാസുകളുടെ വിതരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തിങ്കളാഴ്ച നഗരത്തിലേക്ക് അഭൂതപൂർവ്വമായ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ, സുഗമമായ യാത്ര ഉറപ്പാക്കാൻ തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

