ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിതമാണെന്ന ഗുരുതര ആരോപണവുമായി സുബീൻ്റെ ബാൻഡിലെ അംഗവും ദൃക്‌സാക്ഷിയുമായ ശേഖർ ജ്യോതി ഗോസ്വാമി രംഗത്തെത്തി. സുബീൻ മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. വിഷബാധയും ചികിത്സ വൈകിപ്പിച്ചതുമാണു മരണ കാരണം എന്നും കൊലപാതകത്തെ അപകടമരണമാക്കി ഒതുക്കിത്തീർക്കാനാണ് വിദേശരാജ്യം തിരഞ്ഞെടുത്തതെന്നും ഗോസ്വാമി ആരോപിച്ചു.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് സിംഗപ്പൂരിൽ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19 ന് മരിച്ചത്. അന്ന് വൈകുന്നേരം സുബീൻ കടലിൽ നീന്തുമ്പോൾ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഗോസ്വാമിയെയും ഗായിക അമൃത്പ്രവ മഹന്തയെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഇവരുടെ റിമാൻഡ് റിപ്പോർട്ടിൽ ഈ വെളിപ്പെടുത്തലുകൾ സംബന്ധിച്ച വിവരങ്ങളുണ്ട്. സുബീൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 'മുങ്ങിമരണമാണ്' എന്ന് പറയുന്നുണ്ടെങ്കിലും, നീന്തൽ വിദഗ്ധനായ സുബീന് മുങ്ങിമരണത്തിനു സാധ്യതയില്ലെന്നാണ് ഗോസ്വാമി തറപ്പിച്ചു പറയുന്നത്.
'ജബോ ദേ' എന്ന് നിലവിളിച്ച് തടസ്സം സൃഷ്ടിച്ചു
സുബീനും സംഘവും സഞ്ചരിച്ചിരുന്ന ആഡംബര ബോട്ട് നിയന്ത്രണം മാനേജർ സിദ്ധാർഥ് ശർമ ബലമായി ഏറ്റെടുത്തതായി ഗോസ്വാമി പറയുന്നു. അപകടമുണ്ടായി സുബീന്റെ വായിലൂടെയും മൂക്കിലൂടെയും നുര വന്നപ്പോൾ സഹായിക്കുന്നതിനു പകരം ശർമ 'ജബോ ദേ, ജബോ ദേ' (അയാളെ പോവാൻ അനുവദിക്കൂ) എന്നു നിലവിളിച്ച് തടസ്സമുണ്ടാക്കിയെന്നും ഗോസ്വാമി ആരോപിച്ചു. മാത്രമല്ല, അടിയന്തര വൈദ്യസഹായം നൽകേണ്ടതിനു പകരം സുബീൻ്റെ ഗുരുതര ലക്ഷണങ്ങളെ 'ആസിഡ് റിഫ്‌ലക്‌സ്' ആമാശയത്തിലെ ആസിഡ് തികട്ടിവരുന്നത്) ആണെന്നു പറഞ്ഞ് നിസ്സാരമാക്കുകയും ചികിത്സ തടയുകയും ചെയ്തെന്നും ഗോസ്വാമി പോലീസിനോട് പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്തതാണെന്നതിന് തെളിവുകളും ഗോസ്വാമി പോലീസിനോടു പങ്കുവച്ചിട്ടുണ്ട്. സുബീന് താൻ മാത്രമേ പാനീയങ്ങൾ നൽകൂവെന്ന് ശർമ മറ്റുള്ളവരോടു പറഞ്ഞിരുന്നു. കൂടാതെ, സുബീനായി സജ്ജീകരിച്ച മദ്യത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും തൃപ്തികരമായ വിശദീകരണം ശർമ നൽകിയില്ലെന്നും ആരോപണമുണ്ട്.
ഗായകന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവർക്കെതിരെ ഗൂഢാലോചന, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ പോലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. സുബീൻ ഗാർഗിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഭാര്യ ഗരിമ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ഗാർഗിൻ്റെ മൃതദേഹം രണ്ടാംതവണ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.


