വയനാട്: വിവാദങ്ങള്‍ ഒന്നൊഴിയാതെ തുടരുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് എന്‍ ഡി അപ്പച്ചന്‍ വയനാട് ഡിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചു. ഗ്രൂപ്പ് പോര് രൂക്ഷമാവുകയും നേതാക്കൾ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാജി. അപ്പച്ചനെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തിനു പിന്നാലെ നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.
ഡിസിസി ഭാരവാഹിയുടെയും പ്രാദേശിക നേതാക്കളുടെയും ആത്മഹത്യകളടക്കം ഗൗരവതരമായ പ്രശ്‌നങ്ങള്‍ വയനാട്ടിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഇതെല്ലാം സംഘടനാ തലത്തിലെ ഭിന്നതകള്‍ക്ക് ആക്കംകൂട്ടി. പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ രണ്ട് ആഴ്ചയോളം പര്യടനം നടത്തുന്നതിനിടെയാണ് പഞ്ചായത്ത് അംഗം ജീവനൊടുക്കിയ സംഭവമുണ്ടാകുന്നത്. പിന്നാലെ എന്‍ എം വിജയന്റെ മരുമകളുടെ ആത്മഹത്യാശ്രമവുമുണ്ടായി. ഇക്കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് അടക്കം അതൃപ്തി അറിയിച്ചിരുന്നു.
തുടര്‍ന്ന് ജില്ലാ നേതൃതലത്തില്‍ മാറ്റംവേണമെന്ന് ഹൈക്കമാന്‍ഡ് അടക്കം ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് അപ്പച്ചന്റെ രാജി. പ്രിയങ്കാ ഗാന്ധി മണ്ഡലം പര്യടനം കഴിഞ്ഞ് തിരികെപ്പോയി ദിവസങ്ങള്‍ക്കകമാണ് രാജിയുണ്ടാവുന്നത്. അതിനിടെ ഡിസിസി ട്രഷറര്‍ എന്‍ എം. വിജയന്റെ പേരില്‍ ബത്തേരി അര്‍ബന്‍ ബാങ്കിലുണ്ടായിരുന്ന 60 ലക്ഷത്തിന്റെ വായ്പ കെപിസിസി കഴിഞ്ഞ ദിവസം അടച്ചുതീർത്തിരുന്നു.

