നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സി.പി.എമ്മിന് മേൽ സമ്മർദ്ദം കടുപ്പിച്ച് സി.പി.ഐ. പാർട്ടിക്ക് അർഹതപ്പെട്ട പദവി ചോദിക്കുന്നതിൽ തെറ്റില്ലെന്നും ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
കാലങ്ങളായി സി.പി.എം തന്നെ കൈവശം വെച്ചിരുന്ന പ്രതിപക്ഷ നേതൃ-ഉപനേതൃ പദവികളിൽ ഇക്കുറി മാറ്റം വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് ലഭിക്കേണ്ടത് സ്വാഭാവിക നീതിയാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ഉപനേതാവായി ആരെ നിയമിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സെക്കൻഡുകൾ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെ സിപിഐയും വിമർശിച്ചു ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്നത് കോൺഗ്രസ് നേരത്തെ എടുത്ത തീരുമാനമായിരുന്നു. ആ ഭാഗം ഒഴിവാക്കണമായിരുന്നുവെന്നാണ് സിപിഐ വിമർശനം.

