ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ "ഷോലെ" തിയേറ്ററുകളിൽ എത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുകയാണ്. അന്നുവരെ ഇന്ത്യൻ സിനിമയിൽ ആരും കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവം എന്നാണ് 1975 -ൽ ഷോലെയുടെ വിജയത്തെക്കുറിച്ച് മാധ്യമങ്ങളും സിനിമാ നിരൂപകരും ഒരുപോലെ പ്രകീർത്തിച്ചത്. അമിതാഭ് ബച്ചൻ ബോളിവുഡിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉദിച്ചുയരുന്നതിനും, ധർമ്മേന്ദ്രയും സഞ്ജീവ് കുമാറും ഹേമമാലിനിയും ജയബാധുരിയും എല്ലാം അവരുടെ താര പരിവേഷം ഊട്ടി ഉറപ്പിക്കുന്നതിനും ഷോലെയുടെ അഭൂതപൂർവ്വമായ വിജയം കാരണമായിരുന്നു. എന്നാൽ ഈ നായികാനായകന്മാരെക്കാളും ആഘോഷിക്കപ്പെട്ടത് പ്രതിനായകനായ ഗബ്ബർ സിങിനെ അനശ്വരമാക്കിയ അംജിത്ത് ഖാന്റെ പ്രകടനമായിരുന്നു. ഇന്ത്യയിലെ ഗ്രാമാന്തരങ്ങളിൽ വരെ ജനം ഗബ്ബർ സിങ് എന്ന കൊടും ഭീകരനായ വില്ലന്റെ മാസ്സ് ഡയലോഗുകൾ അനുകരിക്കാൻ മത്സരിക്കുന്ന കാഴ്ച സാധാരണമായിരുന്നു. ഷോലയുടെ വിജയത്തിന്റെ തുടർചലങ്ങൾ കേരളത്തിലെ തീരദേശ ഗ്രാമമങ്ങളിൽ ഉൾപ്പെട്ട എന്റെ നാട്ടിലും എത്തിയിരുന്നു. വേമ്പനാട്ട് കായലിന്റെ ഓരത്ത് സ്ഥിതി ചെയ്തിരുന്ന സെന്റ് സേവിയേഴ്‌സ് എൽ പി സ്കൂളിൽ പഠിക്കുന്ന കാലത്ത് , ഹൈസ്‌കൂളിൽ പഠിക്കുന്ന ചില ചേട്ടന്മാർ, ഗബ്ബർ സിംഗിന്റെ ഡയലോഗ് അനുകരിക്കുന്നത് ഇന്നും ഓർമ്മയിലുണ്ട്.
മലയാള സിനിമയിലെയയും നിരവധി പ്രതിനായകന്മാരുടെ സംഭാഷണങ്ങൾ നമ്മൾ ആഘോഷമാക്കിയിട്ടുണ്ട്. കണ്ണപ്പനുണ്ണിയിലെ കെ പി ഉമ്മറുടെ " കണ്ണപ്പനുണ്ണിയുടെ കരളായ പൊന്നി നിനക്ക് സുഖമാണോ'എന്ന ഡയലോഗ് ഏറെപ്പേർ അനുകരിച്ചു കണ്ടിട്ടുണ്ട്. അതുപോലെ ഇതാ ഇവിടെ വരയിലെ മധുവിന്റെ മാസ്സ് ഡയലോഗ്കളും, 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നവാഗത വില്ലനായി അവതരിച്ച മോഹൻ ലാലിന്റെ സാംഭാഷങ്ങളും ആർക്കും മറക്കാനാവില്ല. ലാലേട്ടൻ നായകനായി കത്തിക്കയറുന്ന കാലത്ത് നായകനായ പ്രതിനായകനായി തകർത്തഭിനയിച്ച "ഉയരങ്ങളിൽ" എന്ന സിനിമയിലെ ക്ലൈമാക്സ് ഡൈലഗോയും ഏറെ ആഘോഷിക്കപ്പെട്ടതാണ് . "സൊ ഇൻസ്‌പെക്ടർ, നിങ്ങൾ ജയിക്കുന്നു അല്ലേ .... പക്ഷെ തോറ്റുപോകാൻ എനിക്ക് ഇഷ്ടമല്ലെങ്കിലോ... എന്ന് പറഞ്ഞു കൊക്കയിലേക്ക് എടുത്തു ചാടിയപ്പോൾ, ഒരു arch villain ന്റെ heroic പരിവേഷമാണ് ചാർത്തപ്പെട്ടത്
എന്നാൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കൊടും വില്ലനാണ് തുടരും സിനിമയിലെ ജോർജ്ജ് സർ. ഒരു പക്ഷെ, സാമൂഹ്യമാധ്യമങ്ങളിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെടുകയും ഏറ്റവും കൂടുതൽ ആൾക്കാർ അനുകരിച്ചുകൊണ്ട് റീലിസ് ഇറക്കുകയും ചെയ്തിട്ടുള്ള മറ്റൊരു കഥാപാത്രവും വേറെ ഉണ്ടാവില്ല. തുടരും സിനിമ കണ്ടിറങ്ങിയപ്പോൾ മുതൽ പ്രകാശ് വർമ്മ അവിസ്‌മരണീയമാക്കിയ ഈ കഥാപാത്രം ഒന്ന് അനുകരിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. ഒരവസരം ഒത്തുവന്നപ്പോൾ "ജോർജ്ജ് സാറാകാനുള്ള ഒരു എളിയ ശ്രമം ഞാനും നടത്തി.


ചാണ്ടി കറുകപ്പറമ്പിൽ(ഓസ്‌ട്രേലിയ )

