തിരുവനന്തപുരം: കേരളത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സമഗ്രമായ ധവളപത്രം തയ്യാറാക്കുന്നതിനായി നാലംഗ വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറാണ് സമിതിയുടെ അധ്യക്ഷൻ. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് കണ്‍വീനര്‍. സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവര്‍ സമിതി അംഗങ്ങളാകും. ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമിതിയെ പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം പുറത്തിറക്കുമെന്നത്. അധികാരമേറ്റയുടൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. സമിതി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ധവളപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കിഫ്ബി അധികൃതരുമായും കൂടിക്കാഴ്ച നടത്തി. കിഫ്ബി സി.ഇ.ഒയുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ കണ്ട് പ്രവർത്തനങ്ങൾ വിശദീകരിച്ചു. കിഫ്ബിയുടെ സാമ്പത്തിക ബാധ്യതകളും പദ്ധതികളുടെ നിലവിലെ സ്ഥിതിയും മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യും.

