തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്കുളം പാലത്തിലാണ് അപകടം. അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്.
അമിത വേഗതയിൽ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു.
ഒരാൾ കൊട്ടാരക്കരയിലെ ഒരു സഹകരണ ആശുപത്രിയിലേയും മറ്റൊരാൾ കിംസ് ആശുപത്രിയിലേയും ഡോക്ടർമാരാണ്. കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുമ്പ പൊലീസ് കേസെടുത്തു.ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഫുഡ് ഡെലിവറിക്കായി പോകുമ്പോഴായിരുന്നു അപകടം. ഡോ. അതുൽ മെഡിക്കല്‍ കോളേജിൽ പിജി ചെയ്യുന്നു. ഡോ. അതുലിൻ്റെ അമ്മയുടെ പേരിലാണ് വാഹനം. ഡോ. വിഷ്ണുവിനെ റിമാൻഡ് ചെയ്യും.