മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നതായും കമ്മറ്റിക്ക് മുന്നിൽ വെളിപ്പെടുത്തി. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു.
സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻമാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്തിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്. ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യം. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു.ഇത്തരം അനുഭവങ്ങൾ നേരിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചു. ചിലപ്പോൾ ഉണ്ടാകാമെന്നും പരസ്യമായി പറയാൻ ഭയക്കുന്നുണ്ട് എന്നുമായിരുന്നു മറുപടി. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു. നടിമാരെ പരസ്യമായി സൈബർ ഇടങ്ങളിൽ അശ്ലീലഭാഷയിൽ ആക്രമിക്കുന്നു. സമൂഹമാധ്യമങ്ങളിൽ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്ത് നടിമാരെ നാണംകെടുത്തുന്നു. സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയാൽ വലിയ റിസ്ക് ആണ് നടിമാർക്കും ബന്ധുക്കൾക്കും ഏറ്റെടുക്കേണ്ടിവരുന്നത്.