ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ, ബിജെപി സ്ഥാനാർത്ഥിയെ അന്തിമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലാണ്. ബിജെപിയുടെ രാഷ്ട്രീയ നയങ്ങളോട് കൂറ്, ആരിഫ് മുഹമ്മദ് ഖാന്‍റെ വിപുലമായ അനുഭവ ജ്ഞാനം എന്നിവ കണക്കിലെടുക്കുമ്പോൾ ശക്തനായ സ്ഥാനാർഥി എന്നാണ് കണക്കുകൂട്ടൽ.
സെപ്റ്റംബർ 9 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതപട്ടികയിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്‌രത്, കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട്, സിക്കിം ഗവർണർ ഓം മാത്തൂർ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും ഉൾപ്പെടുന്നുവെന്ന് ദേശിയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) സൈദ്ധാന്തികനായ ശേഷാദ്രി ചാരിയുടെ സ്ഥാനാർത്ഥിത്വവും ചർച്ചയിലാണ്.
അടുത്ത ഉപരാഷ്ട്രപതി പാർട്ടിയിൽ നിന്നുള്ളയാളും പാർട്ടിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന ഒരാളുമായിരിക്കുമെന്ന് ബിജെപി നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിലവിലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിനെയും നോമിനിയായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണർമാരും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജൂലൈ 21 ന് ആരോഗ്യപരമായ കാരണങ്ങളാൽ ജഗ്ദീപ് ധൻഖർ അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സാഹചര്യം ഉണ്ടായത്. അദ്ദേഹത്തിനും കേന്ദ്രത്തിനും ഇടയിൽ ആഴത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധൻഖറിന്റെ പെട്ടെന്നുള്ള രാജിക്ക് ശേഷം ബിജെപി ജാഗ്രതയോടെയാണ് നീങ്ങുന്നത്. കഴിഞ്ഞ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മികച്ച മുൻതൂക്കം ഉണ്ടായിരുന്നിട്ടും, പക്ഷെ ഈ തവണ സ്ഥിതി വഷളാണെന്ന് മുന്നിൽ കണ്ട് നാളെ ബിജെപി മുതിർന്ന നേതാക്കളുടെയും സഖ്യകക്ഷികളുടെയും യോഗം വിളിച്ചിട്ടുണ്ട്.

