ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപത അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ നവംബറിൽ ആരംഭിച്ച ബൈബിൾ റീഡിങ് ചലഞ്ച്
വിജയകരമായി പൂർത്തീകരിച്ച സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിലെ മിഷൻ ലീഗ് കുട്ടികളെ ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ
രൂപതയിൽ നിന്നുള്ള അനുമോദന സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു.
ഡാനിയൽ വാളത്താറ്റ് , ജാഷ് തോട്ടുങ്കൽ , ഫിലിപ്പ് നെടുംതുരുത്തി പുത്തൻപുരയിൽ, മരിയൻ കരികുളം,അലക്സാ കരികുളം,
നെതനിയ കരികുളം, അസ്രിൽ വാളത്താറ്റ് എന്നിവരാണ് അനുമോദന സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.
ദൈവവചനം വായിക്കാനും പഠിക്കാനും നിങ്ങൾ കാണിക്കുന്ന ആവേശം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും എൻറെ പ്രത്യേക അഭിനന്ദനങ്ങൾ എന്നും സിജു അച്ഛൻ തദവസരത്തിൽ കുട്ടികളോട് പറയുകയുണ്ടായി. അസിസ്റ്റൻറ് വികാരി ഫാദർ അനീഷ് മാവേലി പുത്തൻപുരയിലും തദവസരത്തിൽ സന്നിഹിതനായിരുന്നു.
ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും, ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ചുള്ള
മാർഗ്ഗ നിർദ്ദേശവും ബൈബിൾ പാരായണത്തിലൂടെ കുട്ടികളിൽ ജനിപ്പിച്ചെടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ റീഡിങ് ചലഞ്ച് മതബോധന സ്കൂളിൽ
ആരംഭിച്ചത് .നാലു മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയത് . കഴിഞ്ഞ നവംബർ മാസത്തിൽ തുടങ്ങി മുടക്കാതെ ഏപ്രിൽ മാസം വരെ ആറുമാസംകൊണ്ട് പുതിയ നിയമം മുഴുവൻ വായിച്ചു പൂർത്തീകരിക്കത്തക്ക രീതിയിൽ ആയിരുന്നു ഈ സംരംഭത്തിന്റെ ക്രമീകരണം.
മാതാപിതാക്കളുടെയും മത അധ്യാപകരുടെയും മേൽനോട്ടത്തിൽ ഓരോ ദിവസവും പുതിയ നിയമത്തിലെ ഓരോ അധ്യായങ്ങൾ വായിച്ച് മാസാവസാനം കുട്ടികൾ അവരവരുടെ മത അധ്യാപകരെ ഏൽപ്പിക്കുന്ന രീതിയിൽ ഒരു റീഡിങ് ലോഗ് ഇതിനായി പ്രത്യേകം സജ്ജമാക്കിയിരുന്നു .റീഡിങ് ലോഗിൽ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ ഓരോ ദിവസവും അതാത് ബൈബിൾ ഭാഗങ്ങൾ വായിച്ച് ആറുമാസം കൊണ്ട്
ബൈബിൾ പാരായണം പൂർത്തീകരിച്ച കുട്ടികൾക്ക് രൂപത തലത്തിലുള്ള
അനുമോദന സർട്ടിഫിക്കറ്റുകളാണ് സെപ്റ്റംബർ മാസം പതിമൂന്നാം തീയതി
ഞായറാഴ്ച കാറ്റിക്കിസം ഡേയോടെ അനുബന്ധിച്ച് കുട്ടികളുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിതരണം ചെയ്യപ്പെട്ടത്.
ഇടവകയിലെ സി എം എൽ യൂണിറ്റ് ഡയറക്ടേഴ്സ് ആയ ജോജോ അനാലിൽ ബിബി നെടുംതുരുത്തി പുത്തൻപുരയിൽ ,സൂര്യ കരിക്കുളം , മതബോധന സ്കൂൾ ഡയറക്ടേഴ്സ്, സജി പൂത്തുറക്കിയിൽ ,മനീഷ് കൈമൂലയിൽ, വിവിധ മത അധ്യാപകർ എന്നിവരാണ് ഈ സംരംഭത്തിന്റെ വിജയത്തിനായി ഇടവകയിൽ പ്രവർത്തിച്ചത്.








