എ.ഐ.സി.സി. ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലുണ്ടായ വന്ദേമാതര ആലാപന വിവാദം കൂടുതൽ രാഷ്ട്രീയ പോരിലേക്ക്. വന്ദേമാതരം മുഴുവനായി പാടിയതിന് സോണിയ ഗാന്ധി ശകാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, കടുത്ത പ്രതിഷേധവുമായി വന്ദേമാതരം രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കുടുംബം സോണിയ ഗാന്ധിക്ക് കത്തെഴുതി. സംഭവം അതികൗതുകകരവും നിർഭാഗ്യകരവുമാണെന്നും ബംഗാൾ ജനതയ്ക്ക് കടുത്ത അപമാനമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സോണിയ ഗാന്ധി ഇതിന് പരസ്യമായി മാപ്പ് പറയണമെന്ന് ബങ്കിംചന്ദ്ര ചാറ്റർജിയുടെ കുടുംബാംഗവും ബി.ജെ.പി. എം.എൽ.എയുമായ സുമിത്രോ ചാറ്റർജി ആവശ്യപ്പെട്ടു.
ഈ സംഭവത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ശക്തമായ സൂചനകൾക്കിടയിലാണ് ബി.ജെ.പി. നിലപാട് കടുപ്പിച്ചിരിക്കുന്നത്. വന്ദേമാതരം പാടേണ്ടതില്ലെന്നാണ് പാർട്ടിയുടെ നയമെന്ന് രാഹുൽ ഗാന്ധി സേവാദൾ നേതാക്കളോട് പറയുന്ന ദൃശ്യങ്ങളും പുറത്തുവിട്ടുകൊണ്ട് കോൺഗ്രസിനെതിരെ ബി.ജെ.പി. പ്രതിരോധം തീർക്കുന്നുണ്ട്. പാർലമെന്റ് പാസാക്കിയ നിയമത്തെയും ദേശീയഗാനത്തിന് തുല്യമായ വന്ദേമാതരത്തെയും കോൺഗ്രസ് നേതൃത്വം അപമാനിച്ചുവെന്നാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി. നേതാവ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ പാടിയാൽ മതിയെന്ന നിർദ്ദേശം ഗായക സംഘത്തിന് നൽകാൻ സാധിക്കാതെ പോയതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് സ്വാതന്ത്ര്യദിന ചടങ്ങിന്റെ സംഘാടകരായ സേവാദൾ അധ്യക്ഷൻ ബി.എസ്. ശ്രീനിവാസ് ഹൈക്കമാൻഡിന് മുന്നിൽ വിശദീകരിച്ചത്. സംഘാടനത്തിലെ പാളിച്ചയിൽ സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ച രീതിയാണ് ഇപ്പോൾ ബി.ജെ.പി. രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുന്നത്.

