ഇടുക്കി കട്ടപ്പനയിൽ പ്രണയത്തിന് എതിരുനിന്ന പിതാവിനെ മകൾ വ്യാജ പോക്സോ കേസിൽ കുടുക്കിയ സംഭവത്തിൽ നിർണായക വഴിതിരിവ്. 18 മാസത്തോളം ജയിൽവാസം അനുഭവിച്ച പിതാവിനെ ഒടുവിൽ കട്ടപ്പന അതിവേഗ കോടതി കുറ്റവിമുക്തനാക്കി. പ്രായപൂർത്തിയാകാത്ത മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ദുരന്തമെന്ന് വരുത്തിത്തീർത്ത ഈ കേസിന്റെ യാഥാർത്ഥ്യം പോലീസ് എത്തിയപ്പോഴാണ് വീട്ടുകാർ പോലും അറിയുന്നത്.
മകൾ ഫോണിൽ സംസാരിക്കുന്നത് പിതാവ് കർശനമായി എതിർത്തിരുന്നു. ഇതിലുള്ള പകയാണ് വ്യാജ പരാതിക്ക് പിന്നിൽ. കോളേജ് സുഹൃത്താണെന്ന് പറഞ്ഞ് കാമുകൻ വീട്ടിൽ വരുന്നത് പതിവായിരുന്നു. പിന്നീട് ബന്ധം എതിർത്തതോടെ കാമുകനും അമ്മയും ചേർന്ന് പിതാവ് പീഡിപ്പിച്ചുവെന്ന് കാണിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ പോലീസ് എത്തി പിടികൂടുമ്പോൾ മാത്രമാണ് മകൾ തനിക്കെതിരെ കേസ് കൊടുത്ത വിവരം മാതാപിതാക്കൾ അറിയുന്നത്.
കോടതിയിൽ വിചാരണ വേളയിൽ കാമുകന് അനുകൂലമായി പെൺകുട്ടി കൂറുമാറിയെങ്കിലും, ജാമ്യം പോലും ലഭിക്കാതെ ഒന്നര വർഷത്തോളമാണ് ഈ പിതാവ് ജയിലിൽ കഴിഞ്ഞത്. നിലവിൽ പെൺകുട്ടി കുടുംബവുമായി അകന്നു കാമുകനൊപ്പമാണ് കഴിയുന്നത്. സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വവും സ്നേഹവും തകർത്തുകൊണ്ട് കടുത്ത ചതി ചെയ്ത ഈ സംഭവം സമൂഹത്തിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

