തിരുവനന്തപുരം: യുഎസിലുള്ള സ്ത്രീയുടെ 7 കോടിയോളം രൂപ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത് മറിച്ചുവിറ്റ കേസിലെ പ്രതിയും വ്യവസായിയുമായ കവടിയാർ സ്വദേശി അനിൽ തമ്പി പിടിയിൽ. ഒരു മാസത്തോളം നേപ്പാളിൽ ഒളിവിൽ കഴിഞ്ഞശേഷം മടങ്ങിയെത്തിയ പ്രതിയെ ചെന്നൈയിൽ നിന്നാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിൻ്റെ തിരുവനന്തപുരം ജവഹർ നഗറിലെ വീടും വസ്തുവും ആൾമാറാട്ടം നടത്തിയും വ്യാജരേഖകൾ ചമച്ചും കഴിഞ്ഞ ജനുവരിയിൽ ആധാരം എഴുത്തുകാരൻ അനന്തപുരി മണികണ്‌ഠന്റെ സഹായത്തോടെ അനിൽ തമ്പി തട്ടിയെടുത്തെന്നാണ് കേസ്. ഡൽഹിയിൽ ഒളിവിൽ കഴിയുന്ന വിവരം പോലീസ് അറിഞ്ഞെന്നു മനസിലാക്കിയ അനിൽ തമ്പി ലക്ഷക്കണക്കിനുരൂപയും പാസ്പോർട്ടും ഹോട്ടലിൽ ഉപേക്ഷിച്ചു മുങ്ങി. തുടർന്ന്, സുഹൃത്തുക്കളുടെ സഹായത്തോടെ നേപ്പാളിലേക്ക് കടന്നു.
ഹൈക്കോടതിയിൽ മുൻ കൂർ ജാമ്യാപേക്ഷയും സമർപ്പിച്ചെങ്കിലും കോടതി അപേക്ഷ തള്ളി. ഇതിനുപിന്നാലെ വീണ്ടും ഒളിവിൽ പോയി. പോലീസ് അനിൽ തമ്പിയെക്കുറിച്ച് അന്വേഷണം നടത്തുന്നില്ല എന്ന അന്തരീക്ഷം സൃഷ്ടിച്ച് അതീവ രഹസ്യമായി അന്വേഷണം തുടർന്നു. മടങ്ങിയെത്തിയ പ്രതിയെ ചെന്നൈയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം അക്രമ സ്വഭാവം കാണിച്ച തമ്പി, സുപ്രീം കോടതിയിൽനിന്ന് അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന ഓർഡർ ഉണ്ടെന്നും പറഞ്ഞ് കബളിപ്പിക്കാൻ ശ്രമിച്ചെന്നും പോലീസ് പറയുന്നു.
അനന്തപുരി മണികണ്ഠൻ, സുഹൃത്ത് മെറിൻ ജേക്കബ് (27), ആൾമാറാട്ടത്തിനു കൂട്ടുനിന്ന വസന്ത(76), മണികണ്ഠന്റെ അനുജൻ സി എ മഹേഷ്, മണികണ്ഠന്റെ സുഹൃത്ത് സെയ്ദലി, സുനിൽ എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഡോറയുടെ വളർത്തു മകളാണ് മെറിൻ എന്ന് വരുത്തിത്തീർത്തും ഡോറയുമായി രൂപസാദ്യശ്യമുള്ള വസന്തയെ ആൾമാറാട്ടത്തിനായി എത്തിച്ചുമായിരുന്നു തട്ടിപ്പ്. വ്യാജരേഖ ചമച്ച് വീടും വസ്തുവും മെറിന്റെ പേരിലേക്കു മാറ്റി പിന്നീട് ചന്ദ്രസേനൻ എന്നയാൾക്ക് വിറ്റു. ഇയാൾ അനിൽ തമ്പിയുടെ ബിനാമിയായി പ്രവർത്തിക്കുകയാണെന്നും ചന്ദ്രസേനനെ മുൻനിർത്തി അനിൽ തമ്പി അയാൾ ആഗ്രഹി ച്ച വസ്‌തു തിരിമറിയിലൂടെ കൈക്കലാക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.കമ്മീഷണർ തോംസൺ ജോസ്, അസി. കമ്മീഷണർ സ്റ്റുവർട്ട് കീലർ, എസ്ഐ വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.


