PRAVASI

‘ഓപ്പറേഷൻ തുഫാൻ’ :തിങ്ങിപ്പാർത്ത് പ്രതികൾ,കാക്കനാട് ജില്ലാ ജയിൽ നിറഞ്ഞു കവിഞ്ഞു

Blog Image

കൊച്ചി: കൊച്ചി നഗരത്തിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് ‘ഓപ്പറേഷൻ തുഫാൻ’ ശക്തമാക്കിയതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു. അനുവദനീയമായ ശേഷിയേക്കാൾ ഇരട്ടിയിലധികം പേരെ പാർപ്പിച്ചിരിക്കുന്നതിനാൽ ജയിലിൽ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. വെറും 87 പേരെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ നിലവിൽ 215 തടവുകാരാണ് കഴിയുന്നത്. ഇവരിൽ മൂന്നിലൊന്നോളം പേരും ലഹരിക്കേസുകളിൽ റിമാൻഡിലായവരാണ്. തടവുകാരുടെ എണ്ണം വർധിച്ചതോടെ പല ലോക്കപ്പ് മുറികളിലും കിടക്കാൻ പോലും മതിയായ സ്ഥലമില്ലാത്ത സാഹചര്യമാണുള്ളത്.

2014-ലെ ജയിൽ ചട്ടപ്രകാരം ഒരു തടവുകാരന് കിടക്കാൻ 3.72 ചതുരശ്ര മീറ്റർ സ്ഥലം ലഭിക്കണം. ഇതനുസരിച്ച് നിലവിലെ തടവുകാർക്ക് ആകെ 758 ചതുരശ്ര മീറ്റർ വിസ്തൃതി ആവശ്യമാണ്. എന്നാൽ കാക്കനാട് ജയിലിലെ എല്ലാ തടവുമുറികളുടെയും ആകെ വിസ്തൃതി വെറും 324 ചതുരശ്ര മീറ്റർ മാത്രമാണ്. അതായത് ചട്ടപ്രകാരം വേണ്ടതിന്റെ പകുതിയിലൊതുങ്ങുന്ന വിസ്തൃതിയിലാണ് തടവുകാരെ നിലവിൽ കുത്തിനിറച്ചിരിക്കുന്നത്. ഒൻപത് വലിയ ലോക്കപ്പ് മുറികളും അഞ്ച് ചെറിയ മുറികളും നാല് സിംഗിൾ സെല്ലുകളുമാണ് ജയിലിലുള്ളത്. മുറികളിൽ ഫാനുകൾ ലഭ്യമാണെങ്കിലും കടുത്ത തിരക്ക് കാരണം തടവുകാർ വീർപ്പുമുട്ടുകയാണ്. 87 പുരുഷന്മാർ, ആറ് ട്രാൻസ്‌ജെൻഡർമാർ, 11 വനിതകൾ എന്നിങ്ങനെയാണ് ജയിലിന്റെ ഔദ്യോഗിക ശേഷി. എന്നാൽ വനിതാ വിഭാഗത്തിലും ശേഷിയേക്കാൾ കൂടുതൽ പേരുണ്ട്. ഇതിൽ ഭൂരിഭാഗവും റിമാൻഡ് തടവുകാരാണ്.

സാധാരണയായി ഒരു ജയിലിൽ തടവുകാർ കൂടുമ്പോൾ സമീപ ജില്ലകളിലെ ജയിലുകളിലേക്ക് മാറ്റാറുണ്ടെങ്കിലും മറ്റ് ജില്ലകളിലും സമാനമായ തിരക്ക് അനുഭവപ്പെടുന്നതിനാൽ പ്രതികളെ മാറ്റാൻ കഴിയുന്നില്ല. ഇത് ജയിലിനുള്ളിൽ വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. 18 മുതൽ 21 വയസ്സ് വരെയുള്ള യുവ തടവുകാരെ സമീപത്തെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റുന്നത് കൊണ്ട് മാത്രമാണ് തിരക്ക് ഇതിലും കൂടാതിരിക്കുന്നത്. പല റിമാൻഡ് തടവുകാരും മൂന്നോ നാലോ ആഴ്ചയ്ക്കകം ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നുണ്ടെങ്കിലും, അതിനേക്കാൾ കൂടുതൽ പേർ പ്രതിദിനം പുതുതായി റിമാൻഡിലായി എത്തുന്നതാണ് ജയിൽ കവിയാൻ പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.