ബസ്സില്‍ നിന്നും ഇറങ്ങി പണ്ടത്തെ വഴികളിലൂടെ ഒന്നുകൂടി നടന്നു. ഇത്തവണ ഒറ്റയ്ക്കാണ് വരവ്; ചുമ്മാ ഒരു രസം.
പണ്ടത്തെ ചെമ്മണ്‍ പാതയും വെട്ടുകല്ല് കൊണ്ട് ഉണ്ടാക്കിയ ചെറു മതിലുകളും എല്ലാം കറുത്ത മിനുമിനുത്ത ടാറിട്ട വഴികളും പല നിറത്തിലും തരത്തിലുമുള്ള വലിയ മതിലുകളും കൊണ്ട് മാറ്റി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
പണ്ടിവിടെ ഒരു ബേക്കറി ഉണ്ടായിരുന്നു. ബസ് സ്റ്റോപ്പിന്‍റെ തൊട്ടടുത്ത കട. ഒറ്റമുറി ഷട്ടറിട്ടു പുറത്തുനിന്നും സാധനം വാങ്ങാന്‍ പറ്റുന്ന തരം കട. അവിടെ ഒരു കുഞ്ഞു ചില്ലലമാരയില്‍ നാടന്‍ പലഹാരങ്ങളും നാരങ്ങാവെള്ളവും പലതരം വാഴക്കുലകളും ഒക്കെ ആയിരുന്നു വിറ്റിരുന്നത്. അവിടെ നിന്നാണ് ബന്ധുവീടുകളിലേക്കുള്ള പലഹാരങ്ങളൊക്കെ വാങ്ങിയിരുന്നത്.
ഇന്ന് അത് എ/സിയുടെ കുളിരുള്ള കണ്ണാടികടയായി പരിണാമം പ്രാപിച്ചിരിക്കുന്നു. ഉള്ളിലേക്ക് കയറിയപ്പോള്‍ ഒരു പത്തുപതിനഞ്ചു പേര്‍ക്ക് ഇരുന്നു ലഘുഭക്ഷണം കഴിക്കാനുള്ള സംവിധാനം ഉണ്ട്.
ഉള്ളിലെ ചില്ല് അലമാരികളില്‍ കാക്കത്തൊള്ളായിരം പലഹാരങ്ങള്‍. സ്വദേശിയും വിദേശിയും ആയ മിഠായികള്‍, പലതരം പാനീയങ്ങള്‍, മെനു കാര്‍ഡ് വരെ ഉണ്ട്. കടക്കാരനെയും ജീവനക്കാരെയും ഒന്നും പരിചയം തോന്നുന്നില്ല. പല നിറത്തിലും തരത്തിലും ഉള്ള പലഹാരങ്ങള്‍ എന്നെ നോക്കി പുച്ഛിച്ചു. കാരണം ഷുഗറും പ്രഷറും കൊളസ്ട്രോളും ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതുകാരണം ഭക്ഷണം നിയന്ത്രിക്കണം.
പണ്ട് ചെറുപ്പത്തില്‍ തിന്നാന്‍ കൊതിയും വിശപ്പും ഉണ്ടായിരുന്നു. അന്ന് പക്ഷേ അമ്മയുടെ പേഴ്സില്‍ പണം കുറവായിരുന്നു. പഠിച്ച് വലുതായി ജോലി കിട്ടിക്കഴിഞ്ഞ് ഇഷ്ടത്തിന് ലഡ്ഡുവും ജിലേബിയും ഒക്കെ വാങ്ങി കഴിച്ചോളാന്‍ അന്ന് അമ്മ പറഞ്ഞു. ഇന്ന് പേഴ്സില്‍ പണം ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. പക്ഷേ, ശരീരം അനുവദിക്കുന്നില്ല. മനുഷ്യന്‍റെ ഓരോ അവസ്ഥകള്‍. ഏതായാലും കേറിയതല്ലേ എന്നു കരുതി ഒരു മധുരം ഇല്ലാത്ത ചായ കുടിച്ചു. വീണ്ടും ഇറങ്ങി വഴിയിലെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു.
പഴയ കെട്ടിട സമുച്ചയങ്ങള്‍ തന്നെ. പക്ഷേ, എല്ലാം മോടി പിടിപ്പിച്ചിരിക്കുന്നു. നല്ല ചായങ്ങള്‍ പൂശിയും കണ്ണാടി ചുവരുകള്‍ നിര്‍മ്മിച്ചും എല്ലാം പരിഷ്കരിക്കപ്പെട്ടിരിക്കുന്നു. പള്ളിയുടെ നേരെ എതിരെ ഒരു ചായക്കട ഉണ്ടായിരുന്നു. അപ്പച്ചനൊക്കെ രാവിലെ കുര്‍ബാന കഴിഞ്ഞു ഒരു കാലിച്ചായ കുടിച്ചു നാട്ടുവര്‍ത്തമാനങ്ങള്‍ പറയാനും റേഡിയോ കേള്‍ക്കാനും ഒക്കെ വന്നിരുന്ന സ്ഥലം. ഇന്ന് അത് എസി, നോണ്‍ എസി ഫാമിലി റെസ്റ്റോറന്‍റ് ആണ്. പഴയ അപ്പാപ്പന്‍ ഒക്കെ മരിച്ചുപോയോ ആവോ? ഒരു ചെറുപ്പക്കാരനാണ് ഇപ്പോള്‍ ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്നത്.
പള്ളിയുടെ മുന്നിലൂടെ ആണ് വഴി. പഴയ നീലയും വെള്ളയും കുമ്മായം പൂശിയ നീളന്‍ പള്ളിയുടെ സ്ഥാനത്ത് ഇന്ന് ഒരു അത്യാഡംബര സമുച്ചയം! കോടികള്‍ മുടക്കി പുതിയ പള്ളി പണിത കാര്യം ഞാനും കേട്ടായിരുന്നു. എന്നാല്‍, പിന്നെ ഒന്ന് കണ്ടുകളയാം എന്നു കരുതി. ഇടദിവസം ആരുന്നു എങ്കിലും ഒരു വശത്തെ വാതില്‍ തുറന്നു കിടന്നിരുന്നു. അതിലൂടെ അകത്തേക്ക് കയറി. എന്‍റെ തോമ്മാശ്ലീഹായേ നിന്‍റെ ഒരു ഭാഗ്യം!
നല്ല കുളിര്‍മയുള്ള അകത്തളം, വിലകൂടിയ വിദേശ നിര്‍മ്മിത ഗ്രാനൈറ്റ് പാകിയ തറ, അതിനു മീതെ പതുപതുത്ത പരവതാനികള്‍. അറബിക്കഥകളെ അനുസ്മരിപ്പിക്കുന്ന അത്ഭുതവിളക്കുകള്‍, കൊത്തുപണികള്‍ നിറഞ്ഞ മേല്‍ക്കൂര, വര്‍ണാഭമായ സ്വര്‍ണം പൂശിയ അള്‍ത്താര, അതിന്‍റെ നടുക്ക് കുരിശില്‍ തൂങ്ങിയ കര്‍ത്താവ്. കര്‍ത്താവിനു മാത്രം ഒരു മാറ്റവും ഇല്ല.
മുകളിലേക്ക് നോക്കിയപ്പോള്‍ ഭീമാകാരമായ രണ്ട് സെയ്ലിംഗ് ഫാനുകള്‍. ഹെലികോപ്റ്ററില്‍ ഒക്കെ റീസോര്‍ ബ്ലേഡ് പോലെ! വേറെ ഏതോ പള്ളിയില്‍ ഇത് വൃത്തിയാക്കാന്‍ കയറി താഴെ വീണു ജീവന്‍ പൊലിഞ്ഞ മലയാളിയെയും ബംഗാളിയെയും ഞാന്‍ ഒരു നിമിഷം മനസ്സില്‍ സ്മരിച്ചു. എന്തോ ഈ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നിയില്ല. പുറത്തിറങ്ങി സെമിത്തേരിയില്‍ പോയി മരിച്ചുപോയ കാരണവന്മാരെ ഒക്കെ സന്ദര്‍ശിച്ചു, സംസാരിച്ചു, കുറച്ചുനേരം പ്രാര്‍ത്ഥിച്ചു. പിന്നെ കുറെനേരം പള്ളിക്കു സമാന്തരമായ വയലിലേക്കു നോക്കി വെറുതേ നിന്നു. ഉള്ളില്‍ പഴയകാലത്തെ പള്ളിസ്മരണകളുടെ പെരുന്നാള്‍.
വീണ്ടും നാട്ടുവഴിത്താരകളിലേക്ക്. ഞാന്‍ ഉള്‍പ്പെടെ ഒരുപാടു കുഞ്ഞുങ്ങള്‍ പിറന്നുവീണ ഒരു കുഞ്ഞു ക്ലിനിക്ക് ഇവിടെ ഉണ്ടായിരുന്നു. ഇന്ന് അത് ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ബഹുനില സമുച്ചയമാണ്. എന്‍റെയൊക്കെ പ്രസവം എടുത്ത ഡോക്ടര്‍ റിട്ടയര്‍ ആയി ഭരണം പുതിയ തലമുറയ്ക്ക് കൈമാറി.
ആമ്പലും താമരയും തെളിനീരും നിറഞ്ഞ തോടും ഹരിതാഭമായ വയലും താറാവിന്‍ കൂട്ടവും ഒക്കെ പ്രതീക്ഷിച്ചു ഞാന്‍ മുന്നോട്ടു നടന്നു. വളവു തിരിഞ്ഞു ഇറക്കം ഇറങ്ങി വന്നപ്പോള്‍ കണ്ട കാഴ്ച എന്നെ തളര്‍ത്തിക്കളഞ്ഞു. പോളയും പായലും അടിഞ്ഞു വൃത്തിഹീനമായ ചെളിവെള്ളം കെട്ടിക്കിടക്കുന്ന തോട്. വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കള കേറി നശിച്ചുകിടക്കുന്ന ഏക്കര്‍ കണക്കിന് പാടശേഖരം. താറാവ് പോയിട്ട് തൂവല്‍ പോലും കാണാന്‍ ഇല്ല. കര കയ്യേറി കയ്യേറി ചെറിയ ചെറിയ പെട്ടിക്കടകള്‍, കരിക്ക്, ചെറുകടികള്‍, കപ്പ, പുഴമീന്‍ അങ്ങനെയങ്ങനെ ചെറുകിട ബിസിനെസ്സുകള്‍. കാല്‍നട യാത്രക്കാര്‍ കുറവായതിനാല്‍ കടന്നുവരുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്തു സാധനങ്ങള്‍ വാങ്ങിപ്പോകുന്നു. ചിലര്‍ വലിയ ധൃതിയില്‍ ചില്ലുമാത്രം താഴ്ത്തി സാധനം വാങ്ങിപ്പോകുന്നു. ഈ കടകളുടെ എല്ലാം അവശിഷ്ടങ്ങള്‍ തോട്ടിലും പാടത്തും ഒക്കെ വലിച്ചെറിയപ്പെട്ടിരിക്കുന്നു.
ഇത് എന്‍റെ നാടല്ല, എന്‍റെ നാട് ഇങ്ങനെ അല്ല.
വീണ്ടും മുന്നോട്ട്, ഇനിയും എന്തൊക്കെ കാണണം? പഴയ ഊടുവഴികളും കയ്യാലയും ഒന്നും കാണാന്‍ ഇല്ല. എല്ലാരും അവരവരുടെ വീടും പറമ്പും വലിയ മതിലുകള്‍ കെട്ടി മറച്ചിരിക്കുന്നു. മിക്ക വീട്ടിലും ഒരു ഇരുചക്രവാഹനമോ നാല്‍ചക്ര വാഹമോ ഉണ്ട്. പരിചയമുള്ള ഒരു മുഖവും ഇതുവരെ കണ്ടില്ല. എല്ലാവരും എനിക്ക് അന്യരാണ്. പഴയ എല്‍.പി. സ്കൂളിന്‍റെ പരിസരം ആയി. വഴിയില്‍നിന്ന് നോക്കിയാല്‍ നീളന്‍ വരാന്തയും ക്ലാസ് മുറികളും നടുമുറ്റവും കളിസ്ഥലവും ഒക്കെ കാണാമാരുന്നു. ഇന്ന് വലിയ മതിലും കൂറ്റന്‍ ഗേറ്റും മറച്ച ഒരു ബഹുനില കെട്ടിടം കാണാം. അകത്ത് കുട്ടികള്‍ ഉണ്ടാകുമോ എന്തോ!
പഴയ കുരിശുപള്ളി കവല എത്തി. ചുറ്റും ഒന്നു നോക്കി. വേലികെട്ടി തിരിച്ച ഒറ്റനിലയുള്ള ഇഷ്ടിക വീടുകള്‍ ഒന്നുപോലും കാണാന്‍ ഇല്ല. പകരം സിമന്‍റും കമ്പിയും കൊണ്ട് നിര്‍മ്മിച്ച ഇരുനില മാളികകള്‍. പഴയ പലചരക്കുകട ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ആയി മാറി. ഒറ്റ ഷട്ടറിന്‍റെ ഒരു ബാര്‍ബര്‍ഷോപ്പ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോ ഹെയര്‍ സലൂണ്‍. മുടി വെട്ടുന്നവന്‍ ബംഗാളി ആണെന്നു തോന്നുന്നു. പഴയ തയ്യല്‍ക്കട ഫാഷന്‍ഹൂബ് ആയി മാമ്മോദീസ മുങ്ങിക്കഴിഞ്ഞു.
കുറച്ചു ബന്ധുവീടുകളൊക്കെ സന്ദര്‍ശിച്ചു. എല്ലാ വീട്ടിലും പ്രായമായ ഒരു അപ്പച്ചനും അമ്മച്ചിയും മാത്രം. ചില വീടുകളില്‍ വേലക്കാരോ ഹോം നേഴ്സോ ഉണ്ട്. പെട്ടെന്ന് ഒരു പരിചിത മുഖം കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം, ആവേശം. കുറച്ചുനേരം വിശേഷങ്ങളൊക്കെ പങ്കുവെച്ച് കഴിഞ്ഞ് ഞാന്‍ എന്‍റെ അയനം തുടര്‍ന്നു.
പിന്നിട്ട വഴികളിലൊന്നും ഒരു കാല്‍നട യാത്രക്കാരനെയും ഞാന്‍ കണ്ടില്ല. കാറുകളും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും തുരുതുരാ പാഞ്ഞുപോകുന്നു. ബസ് സര്‍വീസ് ഇല്ലാത്ത വഴി ആയതുകൊണ്ട് അതുമാത്രം കണ്ടില്ല. ഞാന്‍ മാത്രമാണ് ഏകാന്ത പഥികന്‍. ചില വീടുകളുടെ സിറ്റ്ഔട്ടില്‍ നിന്നും ചിലര്‍ തലപൊക്കി നോക്കി. ഏതവനാ ഈ നടന്നു പോകുന്നത് എന്ന മട്ടില്‍. ആ ആരെങ്കിലും ആവട്ടെ എന്ന ഭാവത്തില്‍ വീണ്ടും ചതുരസ്ക്രീനിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് തല കുമ്പിട്ട് ഇരിക്കുന്നവര്‍.
അവസാനം തറവാടിന്‍റെ അടുത്ത് എത്താറായി. നേരം ഉച്ചയോട് അടുക്കുന്നു. ചുമ്മാ വീടുകളുടെ ചിമ്മിനിയിലേക്ക് ഒന്ന് എത്തിനോക്കി. ഒരു വീട്ടിലും അടുപ്പ് പുകയുന്നില്ല. ചില അടുക്കളകളില്‍ നിന്ന് കുക്കറിന്‍റെ വിസില്‍ കേള്‍ക്കാം. ബാക്കി ഉള്ളവര്‍ രാവിലെ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ വല്ല മന്തിയോ ബിരിയാണിയോ ഒക്കെ പാര്‍സല്‍ വരുന്നുണ്ടാകാം. പഴയ കാലത്തെപ്പോലെ നാവില്‍ കൊതിയൂറുന്ന കറിമണങ്ങള്‍ ഒന്നും കാറ്റില്‍ ഇല്ല. തറവാട്ടിലേക്കുള്ള ഇടവഴിയില്‍ ഞാന്‍ നടന്നു. തേക്കും വാഴയും മാവും എല്ലാം മഴക്കാലം കഴിഞ്ഞതിന്‍റെ സമൃദ്ധിയില്‍ നിറയെ ഇലകളും ശാഖകളും ആയി നില്‍ക്കുന്നു. വകഞ്ഞുമാറ്റി വേണം നടക്കാന്‍. പണ്ട് അപ്പച്ചനും അമ്മച്ചിയും ഉള്ളപ്പോള്‍ അവര്‍ തന്നെയും പണിക്കാരെ കൂട്ടിയും അടിച്ചും കിളച്ചും വെട്ടിയും നിരത്തിയും വെടിപ്പായി ഇട്ടിരുന്ന വീടും പറമ്പും ജരാനര ബാധിച്ച ഭൂതഭാവം പൂണ്ടു കിടക്കുന്നു.
വീടിന്‍റെ മുറ്റം നിറയെ കരിയിലകള്‍. കിണറിന്‍റെ മുകളില്‍ വിരിച്ച വലയില്‍ മുഴുവന്‍ ചപ്പും ചവറും. മഴയുടെ സംഭാവന. ചുറ്റുമുള്ള ചെറുമതിലോളം പൊക്കത്തില്‍ പടര്‍പ്പുകള്‍ കേറി വളര്‍ന്നു. അപ്പച്ചന്‍റെ പ്രിയപ്പെട്ട പറമ്പിന്‍റെ ഒരു ഭാഗം ഏതോ കൈതച്ചക്ക കൃഷിക്കാരന് പാട്ടത്തിനു കൊടുത്തു, മറുഭാഗം കുറച്ച് കപ്പയും വാഴയും ഒക്കെ നട്ടിട്ടുണ്ട്.
പകുതിയും കാറ്റും മഴയും കഴിഞ്ഞതിന്‍റെ ആലസ്യത്തില്‍ ചാഞ്ഞും ചരിഞ്ഞും കിടക്കുന്നു. ശരിക്കും നാഥനില്ലാ കളരി പോലെ എന്ന ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു. പറമ്പിലൂടെ നടക്കാനുള്ള ത്വര പാമ്പുകള്‍ ഉണ്ടാകുമോ എന്ന ഭയം കീഴ്പ്പെടുത്തിക്കളഞ്ഞു. വീട് തുറന്ന് അകത്തേക്ക് കയറണമോ വേണ്ടയോ എന്നു ശങ്കിച്ചുനിന്നു. ചുമ്മാ ചുറ്റിലും ഒന്ന് നടന്നുനോക്കി. പണ്ട് സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും അടയാളമായിരുന്ന തൊഴുത്ത് ഇന്ന് വിറകുംപുര ആണ്. ടെറസിലേക്കുള്ള നട പട്ടികള്‍ കേറി പാര്‍ക്കാതെ ഇരിക്കാന്‍ ഇരുമ്പു ഗേറ്റ് ഇട്ട് പൂട്ടിയിരിക്കുന്നു. പഴയ പേരമരം വെട്ടിക്കളഞ്ഞു. തോട് എല്ലാം നികത്തി. വയലുകളില്‍ കൃഷി നിന്നുപോയിട്ട് വര്‍ഷങ്ങളായി. അപ്പച്ചന്‍റെയൊക്കെ തലമുറയിലെ ആളുകള്‍ ആരോഗ്യമുള്ള കാലംവരെ കൃഷി സജീവമായി ചെയ്തിരുന്നു. പിന്നീടുള്ള തലമുറ പഠിച്ച് ഉദ്യോഗം നേടി കടല് കടന്നുപോയി. ഇനി ഇവിടെ ആര് കൃഷി ചെയ്യാന്‍, കൈനിറയെ പണവും കടയില്‍ അരിയും ഉണ്ടല്ലോ.
തൊണ്ടക്കുഴിയില്‍ ചെറിയ ഒരു ഗദ്ഗദം ഉരുണ്ടുകൂടിവന്നു. പണ്ടത്തെ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തുപോയി. ഇനി ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല. എന്ന് മനസ്സിലായതുകൊണ്ട് വന്ന വഴിയേ പതുക്കെ തിരിച്ചുനടന്നു.
ഓര്‍ത്തുവെക്കാന്‍ മധുരമുള്ള ഒരു ഓര്‍മ്മയും ഇല്ലാതെപോയ ഒരു വരവായിരുന്നു ഇത്.

ജൂബി ഡോണ്‍ പതിപ്ലാക്കില്‍

