PRAVASI

പെപ്പർ സ്പ്രേ പ്രയോഗം! യുവാവിന് 50,000 രൂപ നഷ്ടപരിഹാരം

Blog Image

യുവാവിന്റെ കണ്ണിലേക്ക് പെപ്പർ സ്പ്രേ അടിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ നഷ്ടപരിഹാരം വിധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ചിറയിൻകീഴ് സ്വദേശിയായ ശ്രീനാഥ് എന്ന യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്. മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശത്തെത്തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. പെപ്പർ സ്പ്രേ പ്രയോഗിച്ച ചിറയിൻകീഴ് സ്റ്റേഷനിലെ എസ്.ഐ സുമേഷ് ലാലിൽ നിന്ന് ഈ തുക ഈടാക്കണമെന്നും ഉത്തരവിൽ പ്രത്യേകം നിർദേശമുണ്ട്.

2023 ഒക്ടോബർ 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട വിവാഹമോചന കേസ് കോടതിയിൽ നിലനിൽക്കുന്നതിനിടെ, ഭാര്യയുടെ ഫോണിലേക്ക് സന്ദേശം അയച്ചെന്നാരോപിച്ച് ശ്രീനാഥിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷനിൽ വെച്ച് എസ്.ഐ സുമേഷ് ലാൽ തന്നെ ക്രൂരമായി മർദ്ദിക്കുകയും കണ്ണിലേക്ക് പെപ്പർ സ്പ്രേ അടിക്കുകയുമായിരുന്നുവെന്ന് ശ്രീനാഥ് പരാതിപ്പെട്ടു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ എസ്.ഐയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും അതിക്രമവും ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇക്കഴിഞ്ഞ മാർച്ച് 15-നാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിലപാട് സർക്കാർ അംഗീകരിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക എസ്.ഐയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനം സംസ്ഥാന പൊലീസിന് നൽകുന്ന ശക്തമായ മുന്നറിയിപ്പുകൂടിയാണ്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.