ശബരിമലയിൽ നിന്നും കട്ട സ്വർണം ബെല്ലാരിയിലെ സ്വർണവ്യാപിരിയിൽ നിന്നും കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത്. ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കളവുപോയ സ്വർണത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്.
ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന്, വേർതിരിച്ചെടുത്ത സ്വർണ്ണം ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധന് വിറ്റതായി പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) വെളിപ്പെടുത്തിയിരുന്നു.
നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്വർണ്ണം വീണ്ടെടുക്കാൻ അന്വേഷണ സംഘം പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭ്യമായ നിർണായക സൂചനയെത്തുടർന്ന്, എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി ഗോവർദ്ധനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.
ചോദ്യം ചെയ്യലിൽ, പോറ്റി സ്വർണ്ണം തനിക്ക് വിറ്റതായി ഗോവർദ്ധൻ സമ്മതിച്ചു. പ്ലേറ്റിംഗ് പ്രക്രിയയിൽ കാണാതായതായി മുമ്പ് കണ്ടെത്തിയ 476 ഗ്രാം സ്വർണവും വീണ്ടെടുക്കാൻ സാധിക്കും എന്ന് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു.
അതേസമയം, 2019-ൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ 'സ്വർണ'ത്തിന് പകരം 'ചെമ്പ്' എന്ന് മഹസറിൽ മനഃപൂർവ്വം രേഖപ്പെടുത്തിയതിന് അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബുവിന്റെ പ്രവൃത്തി ആസൂത്രിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഒക്ടോബർ 22 ന് മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് ബാബുവിനെ ചോദ്യംചെയ്തു.

