കലുങ്ക് സഭയിൽ സുരേഷ് ഗോപി അവഹേളിച്ച വയോധികയായ ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് 10,000 മടക്കി നൽകി. സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ വിളിച്ചു കൊണ്ടുപോയി 10,000 രൂപ വാങ്ങി നൽകിയത്. 1.75 ലക്ഷം രൂപയാണ് ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് നൽകാനുണ്ടായിരുന്നത്.
ഇരിങ്ങാലക്കുടയിൽ നടന്ന സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ പരിപാടിക്കിടെയാണ് കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നത്തിനായി ആനന്ദവല്ലി സഹായം ചോദിച്ചത്. അത് മുഖ്യമന്ത്രിയോടു ചോദിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തനിക്കു മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റുമോ എന്ന് അവർ ചോദിച്ചു, ”എങ്കിൽ എന്‍റെ നെഞ്ചത്തോട്ട് കേറിക്കോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട്, ഇടപാടുകാർക്കു തിരിച്ചു കൊടുക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ? ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോടു പറയൂ എന്ന് കൂടി സുരേഷ്‌ഗോപി പറഞ്ഞു.
ഈ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കലുങ്ക് സഭയിൽ തുടരെ തുടരെ ഉണ്ടാകുന്ന വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിക്കുള്ളിൽ ശക്തമായ വിമർശനവും ഉയരുന്നുണ്ട്. പാർട്ടിയുടെ ജനകീയ അടിത്തറ വർദ്ധിപ്പിക്കാനും ജനപ്രതിനിധികളെ ആളുകളോട് അടുപ്പിക്കുന്നതിനും വേണ്ടി ബിജെപി തുടങ്ങിയ ക്യാമ്പയിൻ വ്യക്തിപരമായ പ്രതികരണങ്ങൾ പറയാനുള്ള വേദിയാക്കി സുരേഷ്‌ഗോപി മാറ്റുന്നു എന്നതാണ് വിമർശനം. വിവാദങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയും തൃശൂർ ജില്ലാ ഭാരവാഹികൾ പ്രകടിപ്പിക്കുന്നുണ്ട്.

