കേന്ദ്രമന്ത്രിയും തൃശൂർ എം പിയുമായ സുരേഷ് ഗോപി പുതിയ ജനകീയ സംവാദ പരിപാടിക്ക് തുടക്കമിട്ടു. ‘എസ് ജി കോഫി ടൈംസ്’ (SG Coffee Times) എന്ന പേരിലാണ് പുതിയ പരിപാടി സംഘടിപ്പിക്കുന്നത്.കഴിഞ്ഞ കുറച്ചു നാളുകളായി സുരേഷ് ഗോപി സംഘടിപ്പിച്ച കലുങ്ക് സംവാദ സദസ്സ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ വിമർശനങ്ങൾക്കും പാർട്ടിക്കുള്ളിൽത്തന്നെ ആശങ്കകൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി പുതിയ സംവാദ പരിപാടിയുമായി രംഗങ്ങത്തെത്തിയിരിക്കുന്നത്.
രാഷ്ട്രീയ പക്വതയില്ലാത്ത മറുപടികൾ പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തൽ ബിജെപി നേതൃത്വത്തിനുണ്ടായിരുന്നു. പി ആർ ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം പരിപാടികൾ ഉപേക്ഷിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സൗഹൃദപരവും അനൗദ്യോഗികവുമായ എസ് ജി കോഫി ടൈംസ് എന്ന സംവാദത്തിന് മന്ത്രി തുടക്കമിട്ടിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടാണ് പുതിയ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിവരുന്ന ‘ചായ് പെ ചർച്ച’യുടെ മാതൃകയിലാണ് സുരേഷ് ഗോപി സ്വന്തം മണ്ഡലത്തിൽ പുതിയ സംവാദ പരുപാടി നടപ്പാക്കാൻ തീരുമാനിച്ചത്. തൃശൂർ അയ്യന്തോൾ, പുതൂർക്കര എന്നിവിടങ്ങളിലാണ് ‘എസ് ജി കോഫി ടൈംസ്’ പരിപാടിയുടെ ആദ്യ സംവാദങ്ങൾ നടക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും സുരേഷ് ഗോപി സമാനമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും എം പി ആയതിന് ശേഷം ഒന്നര വർഷത്തോളമായി ഇത് നിർത്തിവെച്ചിരിക്കുകയായിരുന്നു. പ്രാദേശിക കമ്മിറ്റികൾക്ക് ചുമതല നൽകിക്കൊണ്ടാണ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഈ ജനകീയ ചർച്ചകൾ സംഘടിപ്പിക്കുന്നത്.


