കോട്ടയം: കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലീം സമുദായത്തെയാണ് സഹായിക്കുന്നതെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'കാന്തപുരം പറയുന്നതനുസരിച്ച് ഭരിച്ചാൽ മതി എന്ന നിലയിലേക്ക് എത്തി കേരള ഗവൺമെന്റ്. സ്കൂളിലെ കുട്ടികൾക്ക് സൂംബ നൃത്തം കൊണ്ടു വന്നു. ഗവൺമെന്റ് എന്ത് നിയമം കൊണ്ടു വന്നാലും മലപ്പുറം ജില്ലയോട് ചോദിച്ചിട്ട് ചെയ്തില്ലെങ്കിൽ അത് കുഴപ്പമായിരിക്കും. കേരളത്തിൽ മുസ്ലീം ലീഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും കൂടുതൽ സീറ്റ് ചോദിക്കും. മലപ്പുറത്തിന് പുറത്ത് തിരു-കൊച്ചിയിലും സീറ്റ് ചോദിക്കും. മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ അച്യുതാനന്ദൻ പറഞ്ഞതുപോലെ കേരളം ഒരു മുസ്ലിം ഭൂരുപക്ഷ നാട് ആകും.'-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിൽ മറ്റു സമുദായക്കാർ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഈഴവർ ജാതി പറഞ്ഞാൽ മാത്രമാണ് വിമർശനം. കേരളത്തിലെ ഈഴവർക്ക് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിക്ക് മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആരു ഭരിക്കാമെന്ന് തീരുമാനിക്കാം. എസ്എൻഡിപി യോഗം രാഷ്ട്രീയ ശക്തി ആകണം. അംഗങ്ങൾ അവരവരുടെ പാർട്ടികളിൽ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികളും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

