POPULAR NEWS

കാലാവസ്ഥ ചതിച്ചു, ‘മലയാളി’ അടുക്കളക്ക് തീപിടിക്കുന്നു! പച്ചക്കറി വില കുതിച്ചുയരുന്നു

Blog Image

ഓണക്കാലം എത്തും മുൻപേ സംസ്ഥാനത്തെ വിപണികളിൽ പച്ചക്കറി വില കുതിച്ചുയരുന്നു. അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് മലയാളിയുടെ അടുക്കള ബജറ്റിനെ താളം തെറ്റിച്ചിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന്റെ നടുവൊടിക്കുകയാണ്.

കോഴിക്കോട് പാളയം മാർക്കറ്റിലെ കണക്കുകൾ പ്രകാരം സവാള വില കിലോയ്ക്ക് 35 മുതൽ 50 രൂപ വരെയായി വർദ്ധിച്ചു. ഒരു മാസം മുൻപ് നൂറ് രൂപയ്ക്ക് നാല് മുതൽ അഞ്ച് കിലോ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. ഇതിലും വലിയ പ്രതിസന്ധിയാണ് ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും കാര്യത്തിൽ. ഒരു കിലോ ഇഞ്ചിക്ക് 250 മുതൽ 350 രൂപ വരെ നൽകണം. ഗുണനിലവാരം കുറഞ്ഞ മൂപ്പെത്താത്ത ഇഞ്ചിക്ക് പോലും 150 മുതൽ 250 രൂപ വരെയാണ് ഈടാക്കുന്നത്. വെളുത്തുള്ളിക്കും സമാനമായ ഉയർന്ന വില തുടരുന്നു.

ALSO READ;സംസ്കാരത്തിന് ചേർന്നതല്ല..! സ്വവർഗാനുരാഗികളുടെ വിനോദസഞ്ചാര കപ്പലിന് തുർക്കിയിൽ അനുമതി നിഷേധിച്ചു

തക്കാളി, കോളിഫ്ളവർ, കാബേജ് എന്നിവയ്ക്കും വിലയിൽ വലിയ വർദ്ധനവുണ്ട്. കോളിഫ്ളവറിനും കാബേജിനും കിലോയ്ക്ക് 44 മുതൽ 56 രൂപ വരെയാണ് വിപണിയിലെ വില. അയൽ സംസ്ഥാനങ്ങളിൽ മഴ കനത്തതും ഉൽപ്പാദനം കുറഞ്ഞതും വിപണിയിൽ സാധനങ്ങളുടെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ മീൻ ലഭ്യത കുറഞ്ഞതും പച്ചക്കറികളിലേക്കുള്ള ജനങ്ങളുടെ തിരക്ക് വർദ്ധിപ്പിച്ചു. കൂടാതെ, ഇന്ധന വിലയിലെ വർദ്ധനവ് പലചരക്ക് സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നുണ്ട്.

ഉൾനാടൻ വിപണികളിലാണ് വിലക്കയറ്റം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഓണക്കാലം വരാനിരിക്കെ പച്ചക്കറികളുടെ ഈ തീവില മലയാളി കുടുംബങ്ങളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമോ എന്ന ഭീതിയിലാണ് ഉപഭോക്താക്കൾ. കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഈ ഓണം മലയാളിക്ക് ചെലവേറിയതാകുമെന്നുറപ്പാണ്. വിലക്കയറ്റത്തിന്റെ ഈ എരിവും പുളിയും എങ്ങനെയെല്ലാം നേരിടുമെന്ന ആശങ്കയിലാണ് ഓരോ മലയാളിയും

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.