PRAVASI

അനധികൃത കുടിയേറ്റക്കാരുടെമേലുള്ള അമേരിക്കന്‍ നിലപാട്

Blog Image

ഫിലാഡല്‍ഫിയാ, യു.എസ്.എ.: സാമ്പത്തിക പരാധീനതയിലുള്ള സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും യു.എസ്.എ.യിലേയ്ക്കുള്ള അനധികൃത കുടിയേറ്റം 2020-ന് ശേഷം അനിയന്ത്രിതമായി വര്‍ദ്ധിച്ചതായി 
പി.ഇ.ഡബ്ല്യൂ. റിസേര്‍ച്ച് സെന്‍റര്‍ വിജ്ഞാ
പനത്തിലും മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടുകളിലും അനുമാനത്തിലും അധികമായതായി വെളിപ്പെടുത്തുന്നു. മൊത്തമായി 34.94 കോടി ജനതയുള്ള അമേരിയ്ക്കയില്‍ 4 കോടി 61 ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ ഉള്ളവരില്‍ ഏകദേശം ഒരു കോടിയില്‍പരം ജനങ്ങള്‍ യാതൊരുവിധമായ 
രേഖകളും ഇല്ലാതെ അനധികൃതമായി കുടിയേറിയതായി 2022-ലെ അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
    കടലും കരയുമായി 12,383 മൈലുകള്‍ (19,924.25 കിലോമീറ്റര്‍) സുദീര്‍ഘമായ 
അമേരിക്കന്‍ അതിര്‍ത്തിയില്‍ കൂടി ഇരുളിന്‍റെ 
മറവിലും പകല്‍ വെളിച്ചത്തിലും അതിര്‍ത്തി സേനയെ കബളിപ്പിച്ച് അമേരിക്കയില്‍ അശേഷം ശമനമില്ലാതെ എത്തിച്ചേര്‍ന്ന അനധികൃത കുടിയേറ്റക്കാരില്‍ പലരും മാതൃരാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരോ അമേരിക്കന്‍ സുഖാനുഭൂതിയോടുള്ള അമിതമായ  ആവേശവും ആയിരിയ്ക്കാമെന്നു സാധാരണ ഗതിയില്‍ ചിന്തിക്കുന്നു. അതിര്‍ത്തിയില്‍ 20,000-ത്തിലധികം ബോര്‍ഡര്‍ സെക്യൂരിറ്റി പേഴ്സണല്‍സ് ഉണ്ടെങ്കിലും നുഴഞ്ഞുകയറ്റം നിരുപാധികം തുടരുന്നതായി വിവിധ മാദ്ധ്യമങ്ങള്‍ പറയുന്നു.
    നിയമാനുസരണമുള്ള ശമ്പളമോ പ്രതിഫലമോ ലഭിയ്ക്കുവാന്‍വേണ്ടി പരിഭവമോ പരാതിയോ ബോധിപ്പിയ്ക്കുവാന്‍ വേദി ഇല്ലാത്തതിനാല്‍ കഠിനാദ്ധ്വാനം ചെയ്യുന്ന അന്യദേശവാസികളായ അനധികൃത കുടിയേറ്റക്കാരുടെ നിശബ്ദ മുറവിളി ഇപ്പോഴും അശ്രദ്ധമായി അവഗണിക്കപ്പെടുന്നു.
    പെന്‍സില്‍വാനിയ, ന്യൂജേഴ്സി, ഡെലവെയര്‍ സ്റ്റേറ്റുകളില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ഏതാനും വര്‍ഷങ്ങളായി 50 ശതമാനത്തിലധികം വര്‍ദ്ധിച്ചതായി ഫിലാഡല്‍ഫിയ ഇന്‍ക്യൂയിറര്‍ അടക്കമുള്ള മുഖ്യ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍ട്ട് ഓര്‍ഡര്‍ മുഖേന അനധികൃതരുടെ നാടുകടത്തല്‍ തടയുവാനുള്ള ഉദ്യമവും പരാജയപ്പെടുന്നതായി ലീഡിംഗ് ലോ ഫേം പ്രസിഡന്‍റ് എമ്മാ ടുവോഹി വ്യസനസമേതം പറയുന്നു. ഡൊണാര്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് ആയതിനുശേഷം 40,000 ത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ ഭയന്ന് സ്വയമായി മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപോകുകയും വന്‍ജനാവലിയെ നിര്‍ബന്ധിതമായി നാടുകടത്തുകയും ചെയ്തതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
    അമേരിക്കന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ഓഫ് സ്റ്റേറ്റിന്‍റെ "അമേരിക്ക സുരക്ഷിത രാജ്യമായി നിലകൊള്ളുവാന്‍ അനധികൃതരുടെ ഇമിഗ്രേഷന്‍ അവസാനിപ്പിക്കുക" എന്ന പ്രഖ്യാപനത്തെ അംഗീകരിയ്ക്കാതെ എത്തിച്ചേരുന്നവരെ കഠിന ശിക്ഷയായി തടങ്കല്‍ താവളത്തിലെ ദുരിതത്തിലേയ്ക്ക് അയയ്ക്കുന്നതുമൂലം അനധികൃത കുടിയേറ്റം കുറഞ്ഞിട്ടുണ്ട്. അനധികൃതമായി എത്തിച്ചേരുന്ന വിദേശികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായ ധാരണയോ തെറ്റിദ്ധാരണയോ സ്ഥിരവാസികളായ ചില അമേരിയ്ക്കല്‍ ജനതയില്‍ ഉള്ളതായി പറയപ്പെടുന്നു.  
    മാതൃരാജ്യങ്ങളില്‍ അസഹ്യമായ പീഠനങ്ങള്‍ വേദനയോടെ സഹിയ്ക്കുകയാണെന്നും കൊടും പട്ടിണിമൂലം നിരന്തരം അസുഖങ്ങള്‍ ഉണ്ടാകുന്നതായും ഉള്ള സത്യവും അസത്യവുമായ കഥകള്‍ പറഞ്ഞു അസൈലം അഥവാ രക്ഷാകേന്ദ്രമായി അമേരിയ്ക്കയില്‍ എത്തിചേരുന്നവര്‍ അനേകരായി.
    വിവിധ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഓഫീസേഴ്സ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമാനുസരണം ജയിലുകളിലേക്ക് അയയ്ക്കുവാനുള്ള നടപടിക്രമങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിലും വര്‍ദ്ധിച്ചതായി അസ്സോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
    മാതൃരാജ്യത്തോടുള്ള വിട ചൊല്ലി നവാഗതനായി ഏതു രാജ്യത്ത് എത്തിയാലും തുടക്കത്തില്‍ അനുഭവിയ്ക്കുന്ന യാതനകള്‍ വിഭാവനയിലൂടെയെങ്കിലും വീക്ഷിക്കുന്നത് ഉത്തമമായിരിക്കും.

 
  കോര ചെറിയാന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.