KERALA

യുവത്വത്തിന്റെ ഊർജ്ജസ്വലതയോടെ അറുപതിന്റെ നിറവിൽ ഗോപിനാഥ് മുതുകാട്

Blog Image
ഇന്ത്യൻ മാജിക് രംഗത്ത് സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച്, ജനഹൃദയങ്ങളിൽ ഇടംനേടിയ അതുല്ല്യപ്രതിഭയ്ക്ക് അറുപതാം പിറന്നാൾ

മലപ്പുറം: ഇന്ത്യൻ മാജിക് രംഗത്ത് സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച്, ജനഹൃദയങ്ങളിൽ ഇടംനേടിയ അതുല്ല്യപ്രതിഭയ്ക്ക് അറുപതാം പിറന്നാൾ. കഠിനാധ്വാനവും പരിശ്രമവുംകൊണ്ട് മലപ്പുറം ജില്ലയിലെ കവളമുക്കട്ട എന്ന ഗ്രാമത്തിൽനിന്ന് ലോകപ്രശസ്തിയിലേക്ക് ഉയർന്ന മാന്ത്രികനാണ് ഗോപിനാഥ് മുതുകാട്. ലോകമാജിക് രംഗത്തെ പരമോന്നത പുരസ്ക്കാരമായ മെർലിൻ അവാർഡ്, ലോകമാന്ത്രിക സംഘടനയായ ഇൻറർനാഷണൽ ബ്രദർഹുഡ് ഓഫ് മജീഷ്യൻസിന്റെ ന്റെ വിശിഷ്‌ടാഗീകാരം ഉൾപ്പെടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള  നിരവധി പുരസ്ക്കാരങ്ങളും  പദവികളും അലങ്കരിക്കുന്ന ഈ ഇന്ദ്രജാലക്കാരൻ ഭിന്നശേഷി ക്കുട്ടികളുടെ ഉന്നമനത്തിനായി പ്രൊഫഷണൽ മാജിക് രംഗത്തുനിന്നു 6വർഷം മുമ്പ് വിടപറയുകയുണ്ടായി.
         1964 ഏപ്രിൽ 10 ന് കർഷകനായ കുഞ്ഞുണ്ണിനായരുടെയും ദേവകിയമ്മയുടെയും അഞ്ചാമത്തെ പുത്രനായി ജനിച്ച ഇദ്ദേഹം  88 വയസ്സുള്ള ആരോഗ്യവതിയായ അമ്മയോടും കുടുംബാംഗങ്ങളോടുമൊപ്പം കവളമുക്കട്ടയിലെ തറവാട്ടിൽ ലളിതമായ ചടങ്ങുകളോടെയാണ് പിറന്നാൾദിനം ചെലവഴിച്ചത്. തിരുവനന്തപുരത്ത്   ഡിഫറൻറ് ആർട്ട്സെൻറെറിലെ അമ്മമാർക്കും കുട്ടികൾക്കുമൊപ്പം  കേക്ക്മുറിച്ച് തലേദിവസം പിറന്നാളാഘോഷിച്ച ശേഷമാണ് കവളമുക്കട്ടയിലെ തറവാട്ടിൽ എത്തിയത്. കരിഷ്മയിലെ അമ്മമാർ സമ്മാനിച്ച നീലജുബ്ബയും മുണ്ടും ധരിച്ചാണ്  സിഫറൻറ് ആർട്ട്സെൻററിലെ ആഘോഷങ്ങൾക്ക് അദ്ദേഹം എത്തിയത്.
          ജനപ്രിയനായ മജീഷ്യൻ എന്നതിനുപരി മോട്ടിവേഷണൽ സ്പീക്കർക്കൂടിയായ ഗോപിനാഥ് മുതുകാടിൻറെ  ജീവിതത്തിൽ അപ്രതീക്ഷിതമായാണ് തനിക്കും സ്ഥാപനത്തിനും എതിരെ അടുത്തയിടെ സോഷ്യൽമീഡിയ ആക്രമണം ഉണ്ടായത്.  ആരോപണങ്ങൾ ആസൂത്രിതവും അടിസ്ഥാനരഹിതവുമാണെന്നും   തെളിവുകളോടെ സോഷ്യൽമീഡിയയിലൂടെ തന്നെ പുറത്തുവരികയുണ്ടായി.  നുണപ്രചരണം നടത്തിയവർ  മുതുകാടിനെതിരെ ഗൂഢാലോചന നടത്തുന്ന ഓഡിയോ ക്ലിപ്പ് ഉൾപ്പെടെ  പലകാര്യങ്ങളും യൂട്യൂബ് ചാനലിൽ ഇതിനോടകം വന്നിരുന്നു. സോഷ്യൽമീഡിയ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ അറുപതാം പിറന്നാളിന് മുന്നോടിയായി തുടർച്ചയായ 60 ദിവസങ്ങളിൽ സ്വന്തം ജീവിതാനുഭവങ്ങളെ വിലയിരുത്തി, 'ജീവിതം ഒരു പാഠപുസ്തകം' എന്ന പരമ്പര  സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മാതൃഭൂമിബുക്സ് ഈ പരമ്പര പുസ്തകമാക്കാൻ തയ്യാറായി മുന്നോട്ടുവന്നിരുന്നു. കവളമുക്കട്ടയിലെ പിറന്നാളാഘോഷങ്ങൾക്കിടയിൽ  തൻറെ ജീവിതാനുഭവങ്ങൾ പുസ്തകം ആകുന്നതിൻറെ സന്തോഷം പങ്കുവെച്ച് പുസ്തകത്തിൻറെ കവർ പ്രകാശനം ചെയ്തു . അമ്മദേവകിയമ്മയും  പ്രിയപത്നി കവിതയും ചേർന്നാണ് കവർ പ്രകാശനം ചെയ്തത്. 'മാതാവിൻറെ കാൽക്കീഴിലാണ് സ്വർഗ്ഗം ' എന്ന കാപ്ഷനോടെ അമ്മയുടെ മടിയിൽ തലചായ്ച്ച്   കിടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾദിനം ഗോപിനാഥ് മുതുകാട് സോഷ്യൽ മീഡിയയ്ക്കുമുമ്പിൽ എത്തിയത്. നിരവധി പ്രമുഖരും ആരാധകരും സുഹൃത്തുകളും ആശംസകൾ അറിയിച്ചു സന്തോഷത്തിൽ പങ്കുച്ചേർന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.