VAZHITHARAKAL

ഫിലിപ്പോസ് ഫിലിപ്പ്:ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാർത്ഥി 2026 -2028 ( വഴിത്താരകൾ )

Blog Image

“ഭാവിയെ വർത്തമാനകാലത്തേക്ക് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ് ഒരു യഥാർത്ഥ നേതാവിന്റെ ധർമ്മം "

പ്രവാസം എന്നത് കേവലം ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള ദൂരമല്ല; അത് സ്വപ്നങ്ങളുടെയും അതിജീവനത്തിന്‍റെയും വലിയൊരു യാത്രയാണ്. മാതൃഭൂമിയില്‍ നിന്ന് പറിച്ചുനടപ്പെടുമ്പോഴും ഉള്ളിലെ നന്മയുടെ പച്ചപ്പ് കെടാതെ സൂക്ഷിക്കുന്നവനാണ് യഥാര്‍ത്ഥ പ്രവാസി. ആ പച്ചപ്പിനെ കരുതലായി മാറ്റുന്നവനാണ് യഥാര്‍ത്ഥ നേതാവ്. സഹജീവിസ്നേഹത്തെ കര്‍മ്മപഥമാക്കി മാറ്റിയ അത്തരമൊരു നേതൃത്വത്തിന്‍റെ പേരാണ് ഫിലിപ്പോസ് ഫിലിപ്പ്. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സന്തത സഹചാരിയായ ഫിലിപ്പോസ് ഫിലിപ്പ് 2026 - 2028 കാലയളവില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. എന്തുകൊണ്ടും അദ്ദേഹത്തിന് അര്‍ഹമായ പദവി തന്നെയാണെന്ന് അദ്ദേഹത്തിന്‍റെ സാമൂഹിക സാംസ്കാരിക ജീവിതം അടിവരയിടുന്നു.


അടൂരിന്‍റെ മണ്ണില്‍ നിന്നും പോരാട്ട വീര്യത്തിലേക്ക്
കാര്‍ഷിക ജില്ലയായ പത്തനംതിട്ടയുടെ ഉപജില്ലയായ അടൂരിന്‍റെ മണ്ണില്‍ നിന്നും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ കാലം മുതല്‍ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ള  ചിറ്റുണ്ടയില്‍ തെക്കേവീട്ടില്‍ ഫിലിപ്പോസിന്‍റേയും കുഞ്ഞമ്മയുടെയും മകനായി ജനിക്കുമ്പോള്‍, തന്‍റെ പിതാവിന്‍റെയും മാതാവിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ജീവിതചര്യകളായിരുന്നു സി.വി. ഫിലിപ്പോസ് എന്ന ഫിലിപ്പോസ് ഫിലിപ്പിന്‍റെ ആദ്യ പാഠപുസ്തകം. അടൂരിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന പിവിഎല്‍പി സ്കൂളിലെ കളിമുറ്റത്ത് നിന്ന് തുടങ്ങിയ ആ യാത്ര ഇന്ന് ലോക മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാനയുടെ അസ്ഥിത്വം കാക്കുന്ന പോരാളിയായി അദ്ദേഹത്തെ മാറ്റിയിരിക്കുന്നു.


കലാലയ രാഷ്ട്രീയത്തിലെ തീപ്പൊരി
പന്തളം എന്‍.എസ്.എസ് കോളജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം 1972-ല്‍ കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍ എത്തുമ്പോള്‍ ഫിലിപ്പോസ് ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നു. എന്നാല്‍ ഉള്ളിലെ നേതൃത്വ പാടവം അധികകാലം ഒളിപ്പിച്ചുവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ തീച്ചൂളയില്‍ വാര്‍ത്തെടുക്കപ്പെട്ട അദ്ദേഹം നാലാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ കോളജ് യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.


മഹാരാഷ്ട്രയിലെ കര്‍മ്മയോഗം.
എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി 1977-ല്‍ കേരള ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അപ്രന്‍റീസായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എന്നാല്‍ ഉടന്‍ തന്നെ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉയര്‍ന്ന പദവിയില്‍ നിയമനം ലഭിച്ചു. തന്‍റെ കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കിയ 12 വര്‍ഷങ്ങളായിരുന്നു അത് എന്ന് അദ്ദേഹം വിലയിരുത്തുന്നു. മഹാരാഷ്ട്രയിലെ ലാസല്‍ഗാവ് എന്ന സബ് ഡിവിഷന്‍റെ ചാര്‍ജ് വഹിച്ചിരുന്ന കാലം അദ്ദേഹം ഇന്നും ആവേശത്തോടെ ഓര്‍ക്കുന്നു. ഗ്രാമീണ കര്‍ഷകര്‍ക്ക് മോട്ടോര്‍ കണക്ഷനുകള്‍ നല്‍കാനും ഇരുട്ടുനിറഞ്ഞ  ഗ്രാമവീഥികളില്‍ തെരുവുവിളക്കുകള്‍ എത്തിക്കാനും അദ്ദേഹം നടത്തിയ പ്രയത്നങ്ങള്‍ ഇന്നും ആ മണ്ണിലെ ജനമനസ്സിലുണ്ട്.


കുടുംബവും അമേരിക്കന്‍ പ്രവാസവും
ഈ കാലയളവില്‍ ആയിരുന്നു പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിനിയും സിവില്‍ എഞ്ചിനീയറുമായ ലിസി ഫിലിപ്പുമായുള്ള വിവാഹം. കോതമംഗലം എം.എ എഞ്ചിനീയറിങ് കോളജില്‍നിന്ന് സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി. സെന്‍ട്രല്‍ പി.ഡബ്ല്യു.ഡിയിലും പിന്നീട് കേരള പി.ഡബ്ല്യു.ഡിയിലും എഇ ആയി ലിസി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് ആണ്‍മക്കളുമായി സുഖകരമായ ജീവിതം നയിക്കുന്നതിനിടയിലാണ് അമേരിക്കന്‍ വിസ ലഭിക്കുന്നത്.


അതിജീവനത്തിന്‍റെ പ്രവാസ കാലം
അമേരിക്കയിലെത്തിയ ആദ്യനാളുകള്‍ അതിജീവനത്തിന്‍റേതായിരുന്നു. എത്തിയ ഉടനെ തന്നെ ജോലി കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ആ വര്‍ഷം തന്നെ പിതാവിന്‍റെ മരണം അദ്ദേഹത്തെ മാനസികമായി തളര്‍ത്തുകയും നാട്ടിലെത്തുകയും ചെയ്തു. തിരികെ അമേരിക്കയിലെത്തി സ്വകാര്യ മേഖലയില്‍ തന്‍റെ പ്രൊഫഷണല്‍ മികവ് അദ്ദേഹം തെളിയിച്ചു. ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടറായി തുടങ്ങിയ യാത്ര സൂപ്പര്‍വൈസര്‍, മാനേജര്‍, പ്ലാന്‍റ് മാനേജര്‍, ഓപ്പറേഷന്‍ മാനേജര്‍ എന്നീ പടവുകള്‍ പിന്നിട്ടു. പ്രവാസ മണ്ണിലെ ഓരോ പ്രതിസന്ധിയും അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കി മാറ്റി.


ഗവണ്‍മെന്‍റ് സര്‍വീസും വിദേശ യാത്രകളും
പര്‍ച്ചേസിംഗ് മാനേജറായിരിക്കെ കമ്പനിക്ക് വേണ്ടി ചൈനയിലും തായ്വാനിലും നടത്തിയ വിദേശ യാത്രകള്‍ ലോക വിപണിയെയും സംസ്കാരങ്ങളെയും കുറിച്ച് അദ്ദേഹത്തിന് വലിയ കാഴ്ചപ്പാടുകള്‍ നല്‍കി. കഴിഞ്ഞ 20 വര്‍ഷമായി അദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവണ്‍മെന്‍റിന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പബ്ലിക് സര്‍വീസില്‍ യൂട്ടിലിറ്റി സൂപ്പര്‍വൈസറായി സേവനമനുഷ്ഠിക്കുന്നു. ഗ്യാസ്, ഇലക്ട്രിക്, വാട്ടര്‍ കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ നിരീക്ഷിക്കുന്ന ഈ ഉത്തരവാദിത്തപ്പെട്ട ജോലിയില്‍ നിന്ന് ഈ വര്‍ഷം അദ്ദേഹം വിരമിക്കുകയാണ്. നീണ്ട ഇരുപത് വര്‍ഷത്തെ സര്‍ക്കാര്‍ സേവനം അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിന് വലിയ അംഗീകാരമാണ് നല്‍കിയത്.


സംഘടനാ രംഗത്തെ ചടുലമായ നീക്കങ്ങള്‍
അമേരിക്കയില്‍ എത്തിയ നിമിഷം മുതല്‍ മലയാളി കൂട്ടായ്മകളെ തെരഞ്ഞുപിടിച്ച ഫിലിപ്പോസ്, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍റെ പ്രവര്‍ത്തകനായി തുടക്കം. പിന്നീട് വൈസ് പ്രസിഡന്‍റായി. പ്രസിഡന്‍റ്, സെക്രട്ടറി, സുവനീര്‍ ചീഫ് എഡിറ്റര്‍, ചെയര്‍മാന്‍, ഇലക്ഷന്‍ കമ്മീഷണര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചു. 1992 മുതല്‍ ഫൊക്കാനയില്‍ സജീവമാണെങ്കിലും സ്ഥാനമാനങ്ങള്‍ക്കായി അദ്ദേഹം ഒരിക്കലും ധൃതി കാട്ടിയില്ല. 2016-ല്‍ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്‍റായും പിന്നീട് തമ്പി ചാക്കോ പ്രസിഡന്‍റായ കാലത്ത് ജനറല്‍ സെക്രട്ടറിയായും വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കുകയും തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനാവുകയും ചെയ്തു.


നിയമപോരാട്ടങ്ങളുടെ അമരക്കാരന്‍
ഫൊക്കാന എന്ന പേരും ലോഗോയും സംരക്ഷിക്കാന്‍ ഫിലിപ്പോസ് നടത്തിയ പോരാട്ടം സംഘടനയുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്. തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥി ജയിച്ചവനെതിരെ കേസ് കൊടുക്കുന്ന പ്രവണത സംഘടനയുടെ അന്തസ്സിനെ ബാധിച്ചപ്പോള്‍ അദ്ദേഹം കോടതികളില്‍ ഡിഫന്‍ഡറായി നിലകൊണ്ടു. സുപ്രീംകോടതി വരെ നീണ്ട 7 കേസുകള്‍ അദ്ദേഹം വിജയകരമായി നടത്തി. ഫൊക്കാന എന്ന വിശ്വവിഖ്യാതമായ പേര് നിലനിര്‍ത്താന്‍ നടത്തിയ ആ വലിയ പ്രയത്നത്തില്‍ സംഘടനയെ സ്നേഹിക്കുന്നവരുടെ വലിയ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.


ഐഡന്‍റിറ്റി കാത്ത യുദ്ധം.
ഫൊക്കാനയുടെ ലോഗോയും പേരും തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയെ അദ്ദേഹം പരാജയപ്പെടുത്തിയത് കൃത്യമായ തെളിവുകളിലൂടെയായിരുന്നു. സംഘടനയുടെ പേരും ലോഗോയും സ്വന്തമാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍, ലോഗോ അവര്‍ കൈക്കലാക്കിയെങ്കിലും 'ഫൊക്കാന' എന്നപേര് മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത വിധം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ഫൊക്കാനയെ സ്നേഹിക്കുന്ന അനേകം നേതാക്കളുടെ പിന്തുണ അദ്ദേഹത്തിന് ഈ കാര്യത്തില്‍ ലഭിച്ചു.


ടീം ഇന്‍റഗ്രിറ്റി: ഒരു പുതിയ ഉദയം
2026-2028 കാലയളവില്‍ ഫൊക്കാനയുടെ നേതൃത്വ നിരയിലേക്ക് വീണ്ടും കടന്നുവരുമ്പോള്‍ ഫിലിപ്പോസിന്‍റെ പാനലിന്‍റെ പേര് 'ടീം ഇന്‍റഗ്രിറ്റി' എന്നാണ്. സത്യസന്ധതയും വിശ്വസ്തതയും (ഒീില്യെേ മിറ എമശവേളൗഹിലൈ) മുറുകെ പിടിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. 
30 വര്‍ഷത്തെ തന്‍റെ അനുഭവസമ്പത്ത് സംഘടനയുടെ നന്മയ്ക്കായി ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
വിജയിച്ചു വന്നാല്‍ പ്രവാസികള്‍ക്കായി ഹെല്‍പ്പ് ലൈന്‍ സംവിധാനം അദ്ദേഹം വിഭാവനം ചെയ്യുന്നു.  താല്‍ക്കാലിക വാസത്തിനോ മറ്റോ വരുന്ന ഒരാള്‍ക്ക് മരണം സംഭവിക്കുമ്പോഴോ, അന്യായമായ അറസ്റ്റുകള്‍ നടക്കുമ്പോഴോ എമര്‍ജന്‍സി സിറ്റുവേഷനുകളില്‍ സഹായത്തിന് വേണ്ടി ഒരു നമ്പര്‍ രൂപീകരിക്കുകയും, എവിടെയാണോ സഹായം വേണ്ടത് അവിടെ സഹായം എത്തിക്കുകയുമാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്. ഇത് പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും. കഴിഞ്ഞ കമ്മിറ്റി തുടങ്ങിവെച്ച മെഡിക്കല്‍ കാര്‍ഡ്, പ്രിവിലേജ് കാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ തുടരുകയും അതിന്‍റെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.


വിദ്യാഭ്യാസവും ശാക്തീകരണവും
കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി സ്കോളര്‍ഷിപ്പുകള്‍ നല്‍കുക, നാഷണല്‍ കമ്മിറ്റി അംഗങ്ങളെ സജീവമായ ഉപസമിതികളായി വിഭജിച്ച് ചാരിറ്റി, എമിഗ്രേഷന്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനസജ്ജമാക്കുക എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്. കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും ഭരണത്തിന്‍റെ ഭാഗമാക്കാനും അവരുടെ കഴിവുകള്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താനും അദ്ദേഹം ലക്ഷ്യമിടുന്നു. നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ഇനി വെറും കാണികളാകില്ല, മറിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന പങ്കാളികളാകും.


പൈതൃകം കാക്കുന്ന പോരാട്ടം
കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളും 'ഭാഷയ്ക്കൊരു ഡോളര്‍' പദ്ധതിയും തനിമ ചോരാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഫിലിപ്പോസ് ഫിലിപ്പും അദ്ദേഹത്തിന്‍റെ ടീം ഇന്‍റഗ്രിറ്റിയും പ്രതിജ്ഞാബദ്ധരാണ്. സംഘടനയുടെ ഭരണഘടനയും നിയമവശങ്ങളും നന്നായി അറിയുന്ന ഒരു നേതാവ് എന്ന നിലയില്‍, ഫൊക്കാനയുടെ ഐഡന്‍റിറ്റി കാത്തുസൂക്ഷിക്കുക എന്നതിനാണ് അദ്ദേഹം പ്രഥമ പരിഗണന നല്‍കുന്നത്. അനുഭവ സമ്പന്നരായ ഒരു കൂട്ടം ആളുകളുമായി അദ്ദേഹം ലക്ഷ്യമിടുന്നത് ഫൊക്കാനയുടെ സുവര്‍ണ്ണ കാലഘട്ടമാണ്. പറയുന്ന കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കുക എന്നതാണ് ഈ പാനലിന്‍റെ കരുത്ത്.


ഒരായിരം ആശംസകളോടെ
ഫിലിപ്പോസ് ഫിലിപ്പിനെ സംബന്ധിച്ചിടത്തോളം നേതൃത്വം എന്നത് അധികാരമല്ല, മറിച്ച് സഹജീവികളെ ചേര്‍ത്തുപിടിക്കുന്ന നന്മയാണ്. അടൂരിലെ മണ്ണില്‍ നിന്ന് പകര്‍ന്നു കിട്ടിയ ആ സത്യസന്ധതയും, മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ നിന്ന് പഠിച്ച കര്‍മ്മശേഷിയും, അമേരിക്കയിലെ പ്രൊഫഷണലിസവും ഒത്തുചേരുമ്പോള്‍ ഫൊക്കാനയ്ക്ക് ലഭിക്കുന്നത് പകരം വെക്കാനില്ലാത്ത ഒരു നായകനെ യാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഫിലിപ്പോസ് ഫിലിപ്പിനും അദ്ദേഹത്തിന്‍റെ 'ടീം ഇന്‍റഗ്രിറ്റി'ക്കും എല്ലാവിധ വിജയങ്ങളും നേരുന്നു. തന്‍റെ അനുഭവസമ്പത്ത് കൊണ്ട് ഫൊക്കാനയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും, ഓരോ പ്രവാസി മലയാളിയുടെയും ആശ്രയമായി മാറാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം. നന്മയുടെയും സത്യത്തിന്‍റെയും ഈ പോരാട്ടത്തിന് ഒരായിരം അഭിവാദ്യങ്ങള്‍!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.